ഡൽഹി: രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിച്ചശേഷമുള്ള പദ്ധതികൾ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ബുധനാഴ്ച നടന്ന ‘സഹ്കാർ സംവാദ്’ എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ വനിതാ പ്രവർത്തകരുമായുള്ള സംവാദത്തിലാണ് അമിത്ഷായുടെ പ്രസ്താവന.
‘രാഷ്ട്രീയത്തിൽനിന്ന് എപ്പോഴാണ് വിരമിക്കുന്നതെങ്കിലും, ഞാൻ എന്റെ ബാക്കിയുള്ള ജീവിതം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കുമായി നീക്കിവെക്കും’, അമിത് ഷാ വ്യക്തമാക്കി. വായനയോടും ശാസ്ത്രീയ സംഗീതത്തോടുമുള്ള തന്റെ സ്‌നേഹവും അദ്ദേഹം പലവേദികളിലും പറഞ്ഞിട്ടുണ്ട്. മുൻപ്, നെറ്റ്വർക്ക് 18-ന് നൽകിയ അഭിമുഖത്തിൽ എണ്ണായിരത്തോളം പുസ്തകങ്ങൾ തനിക്ക് ഉള്ളതായി അമിത്ഷാ പറഞ്ഞിട്ടുണ്ട്. എന്നാൽ, ജോലിയുടെ ഭാരക്കൂടുതൽ കാരണം അധികം സമയം വായനയ്ക്കായി ചെലവഴിക്കാനാകാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഹമ്മദാബാദിൽ നടന്ന മറ്റൊരു ചടങ്ങിൽ ജൈവകൃഷിയിലുള്ള താല്പര്യവും അദ്ദേഹ പങ്കുവച്ചിട്ടുണ്ട്. ഓർഗാനിക് ഫാമിങ് ശാസ്ത്രീയമായ കൃഷിരീതിയാണെന്നും അതിന് ഒരുപാട് ഗുണഫലങ്ങൾ ഉണ്ടെന്നും മന്ത്രി പരാമർശിച്ചിരുന്നു. രാസവളങ്ങൾ ഉപയോഗിച്ച വളർത്തുന്ന ധാന്യങ്ങൾ ജീവിതശൈലീരോഗങ്ങൾക് കാരണമാകുമ്പോൾ ജൈവകൃഷിയിൽ ഉത്പാദിപ്പിക്കുന്ന ധാന്യങ്ങൾ ആരോഗ്യത്തിന് ഗുണകരമാണെന്നും തന്റെ ജീവിതാനുഭവമാണെന്നും അദ്ദേഹം പരാമർശിച്ചിരുന്നു. കൃത്യമായ ഉറക്കം, ചിട്ടയായ വ്യായാമം, ശുദ്ധമായ ആഹാരം എന്നിവയാണ് ആരോഗ്യത്തിന്റെ അടിത്തറയെന്നും ചിട്ടയായ ജീവിതശൈലിയിലേക് കടന്നപ്പോൾ മരുന്നുകളുടെ സഹായം വേണ്ടിവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.