അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം ; ആരോപണം കുക്കു പരമേശ്വരനെ തോല്‍പ്പിക്കാനെന്ന് മാലാ പാര്‍വതി

06:49 AM Aug 05, 2025 |


താര സംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തന്റെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു. ഹേമാ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്‌നം പറഞ്ഞതായി കണ്ടില്ലെന്നും മാല പാര്‍വതി പറയുന്നു.
പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരോപണവുമായി രംഗത്തു വന്നത്. നടിമാര്‍ ദുരനുഭവങ്ങള്‍ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാല്‍ കുക്കു പരമേശ്വരന്‍ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാര്‍വതി പറയുന്നത്.

ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നില്‍ക്കണമെന്ന് താന്‍ പറഞ്ഞിരുന്നു. അന്നേ പണി വരുന്നുണ്ട് എന്ന് തോന്നി. ശക്തര്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും ഇപ്പോഴത്തെ ആരോപണം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുക്കു പരമേശ്വരനെ തോല്‍പ്പിക്കാനാണ് എന്നും മാലാ പാര്‍വതി പ്രതികരിച്ചു.

മാലാ പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

അമ്മയിലെ ഇലക്ഷനും അതിനോട് അനുബന്ധിച്ച് നടക്കുന്ന വിവാദങ്ങളും മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. മെമ്മറി കാര്‍ഡാണ് പുതിയ വിവാദം. അമ്മയുടെ വാര്‍ത്തകള്‍ ദിവസേന എന്ന രീതിയില്‍ നല്‍കുന്ന ഒരു യൂ ട്യൂബര്‍ പറഞ്ഞാണ് ആദ്യം ഇതിനെ കുറിച്ച് കേള്‍ക്കുന്നത്. പിന്നെ ഉഷ ഹസീന ഹോളി ഡേ ഇന്നില്‍ നടന്ന മീറ്റിംഗിനെ കുറിച്ച് പറയുകയുണ്ടായി. വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പലരെയും വിളിച്ച് വിഷയം തിരക്കി. 12 പേര്‍ ചേര്‍ന്ന യോഗം വീഡിയോ ചിത്രീകരിച്ചെന്നും പിന്നീട് മെമ്മറി കാര്‍ഡ് കാണാതായെന്നും കുക്കു പരമേശ്വരന്‍ അതെടുത്ത് വച്ചേക്കുകയാണ് എന്ന ആരോപണവും കേട്ടു. അന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലോ സബ് കമ്മിറ്റിയിലോ കുക്കു ഇല്ല. ഭാരവാഹികള്‍ പറഞ്ഞിട്ട് സഹായിക്കാനായെത്തിയതല്ലാതെ, വേറെ ബന്ധമില്ല എന്ന് കുക്കു പറഞ്ഞു.

2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇത് ഉന്നയിച്ച് കേട്ടിട്ടില്ല. ഐസി അംഗമായി ചുമതലയെടുത്ത ചുരുങ്ങിയ നാളുകളിലും ഇന്ന് പരാതി ഉന്നയിക്കുന്നവര്‍ ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ വര്‍ഷം കുക്കു ഇലക്ഷന് നിന്നപ്പോള്‍ കുക്കുവിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉഷ ഹസീന മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റിയിലോ ഹേമമമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്‌നം മാധ്യമങ്ങളില്‍ കണ്ടതുമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ബാബുരാജിനെ പ്രകീര്‍ത്തിച്ച് കൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് ഞാന്‍ കാണുന്നത്.


എനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നത്. ഞാനിതില്‍ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ആരെയൊക്കെയോ ഇടപെടുത്തി എന്ന്. ഞാന്‍ അതിശയിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഉഷ ഹസീനയ്ക്ക് ഞാന്‍ ദിവ്യ അയ്യര്‍ ഐഎസിന്റെയും മെറിന്‍ ജോസഫ് ഐപിഎസിന്റെയും നമ്പറുകള്‍ ഷെയര്‍ ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവര്‍ പറയും എന്ന് പ്രതീക്ഷ എനിക്കില്ല. സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യാം.

ബാബുരാജ് ഇലക്ഷന് നില്‍ക്കരുത് എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയര്‍ ഇലക്ഷനില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാന്‍. നാമനിര്‍ദേശ പത്രിക  പിന്‍വലിച്ച് അദ്ദേഹം ഇട്ട പോസ്റ്റിനെ, യൂ ട്യൂബര്‍ വ്യാഖ്യാനിച്ച് പറഞ്ഞതില്‍ പണി വരുന്നുണ്ട് എന്ന് വ്യക്തമാണ്. ശക്തര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ അത് സ്വാഭാവികയുമാണ്. ഇനി വരാനിരിക്കുന്ന വലിയ അറ്റാക്കുകളുടെ മുന്നോടി ആയാണ് ഞാന്‍ ഈ അറ്റാക്കുകളെ കാണുന്നത്.

നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്ന, ചോറുണ്ണുന്ന മലയാളികള്‍ ഈ നാട്ടിലെ ജനങ്ങളെ വിശ്വാസമുണ്ട്. വരുന്ന വിഷയങ്ങള്‍, അറിയുന്ന മുറയ്ക്ക് മറുപടി പറഞ്ഞ് ഞാന്‍ ഇവിടെ ഉണ്ടാകും. അമ്മയുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് പല പ്രശ്‌നങ്ങളും തുടങ്ങുന്നത്. അത് ഇവിടെ വിശദീകരിക്കുന്നില്ല. 

ഇപ്പോഴത്തെ വിവാദം എക്‌സിക്യൂട്ടിവിലോ സബ് കമ്മിറ്റിയിലോ ഭാരവാഹി അല്ലാത്ത കുക്കുവിനെതിരെ എത്ര ബഹളമുണ്ടാക്കിയിട്ടും എന്ത് കാര്യം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. എന്നാല്‍ ഇതില്‍ പ്രശ്‌നം അനുഭവിക്കുന്നവര്‍, നിങ്ങളുടെ യുക്തി പോലെ നിയമ സഹായം തേടുക. അല്ലാതെ മാലാ പാര്‍വ്വതി ഇടയ്ക്ക് കയറുന്നു എന്നൊന്നും പറയണ്ട. ഞാന്‍ ഇതില്‍ കക്ഷി അല്ല.വാട്ട്‌സപ്പ് ഗ്രൂപ്പിലെ അഡ്മിനും യൂ ട്യൂബറും, ഒരുമിച്ച് ഒരു പോലെ പറയുന്ന കാര്യങ്ങള്‍ ഒരിടത്ത് നിന്ന് ഉത്ഭവിക്കുന്നതാണെന്ന് ഞാന്‍ നേരത്തെ ശ്രദ്ധിച്ചതാണ്. അത് കൊണ്ട് തന്നെ വെല്‍ പ്ലാന്‍ഡ് അറ്റാക്ക് ആണ്. നമുക്ക് നോക്കാം. നിയമവും, പോലീസും കോടതിയും നിങ്ങള്‍ക്ക് മാത്രമല്ല ഉള്ളത്..