+

അമീബിക് മസ്തിഷ്‌കജ്വരം; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

മെഡിക്കല്‍ കോളെജില്‍ ചികല്‍സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന (56) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ മരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി

മലപ്പുറം: മെഡിക്കല്‍ കോളെജില്‍ ചികല്‍സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന (56) അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ മരിച്ചതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.ചികില്‍സാ ആവശ്യത്തിനായി വിദേശത്തുനിന്ന് മരുന്നുകള്‍ എത്തിച്ച്‌ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളെജ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചുപേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ പത്തുപേര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്, ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ ആശുപത്രി വിട്ടു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഏഴ്, 12 വയസുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്.ചികിത്സയില്‍ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു  ഒരുകുട്ടിയെയും സംശയാസ്പദമായ നിലയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പേടിക്കേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത അനിവാര്യമാണ് എന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫ. ഡോ. ബിന്ദു സജിത് അറിയിച്ചു. 

സ്‌കൂളുകളില്‍ ബോധവത്കരണം

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി പ്രത്യേക ബോധവത്കരണ ക്യാമ്ബെയ്‌നുകള്‍ നടത്തും. അമീബാ കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശുചിത്വവും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച പരിശീലനം നല്‍കും.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ ചാടല്‍, മുങ്ങല്‍ ഒഴിവാക്കുക.

നീന്തുമ്ബോള്‍ നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.

ജലാശയങ്ങളില്‍ ചെളി കുഴിക്കല്‍, കലക്കല്‍ എന്നിവ ഒഴിവാക്കുക.

നീന്തല്‍ക്കുളങ്ങളും വാട്ടര്‍ തീം പാര്‍ക്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുചിത്വം പാലിക്കുക.

തിളപ്പിക്കാത്ത വെള്ളം മൂക്കില്‍ ഒഴിക്കരുത്.

പൊതു ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്നത് ഒഴിവാക്കണം.

കുടിവെള്ള ടാങ്കുകള്‍ മൂന്ന് മാസം കൂടുമ്ബോള്‍ വൃത്തിയാക്കണം

facebook twitter