ആലപ്പുഴ:സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ. പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നകേസിലാണ് അറസ്റ്റ്. തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുറുവ സംഘത്തിന്‍റെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലിസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്നാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലെ അവസാന കണ്ണിയായ കട്ടുപൂച്ചനിലേക്ക് എത്തിയത്.
56 കാരനായ കട്ടുപൂച്ചൻ ഉഗ്ര ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. 2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാൾ പിടിയിലായതാണ്. അന്ന് കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചിരുന്നു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിൽ മറ്റിടങ്ങളിലും തമിഴ്നാട്ടിലും കട്ടുപൂച്ചനെതിരെ നിരവധി കേസുകളുണ്ട്.