+

എല്ലാ അര്‍ത്ഥത്തിലും ഇറാന്‍ ജയിച്ച യുദ്ധം, ഇസ്രായേലിന്റെ കരുത്തിന്റെ കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു, അയേണ്‍ ഡോം ഊതിവീര്‍പ്പിച്ച ബലൂണ്‍

എല്ലാ അര്‍ത്ഥത്തിലും ഇറാന്‍ ജയിച്ച യുദ്ധമാണ് ഇതെന്നും ഇസ്രായേലിന്റെ കരുത്തിനെക്കുറിച്ചുള്ള കാല്‍പനിക കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്നും ബഷീര്‍ വിലയിരുത്തുന്നു. 

കൊച്ചി: ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച ഇസ്രായേല്‍ പരാജയപ്പെട്ടെന്ന് വിലയിരുത്തി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ബഷീര്‍ വള്ളിക്കുന്ന്. എല്ലാ അര്‍ത്ഥത്തിലും ഇറാന്‍ ജയിച്ച യുദ്ധമാണ് ഇതെന്നും ഇസ്രായേലിന്റെ കരുത്തിനെക്കുറിച്ചുള്ള കാല്‍പനിക കഥകളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്നും ബഷീര്‍ വിലയിരുത്തുന്നു. 

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്ത് ബോംബ് നിര്‍മാണം ഇല്ലാതാക്കാനായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് ഇറാന്‍ തിരിച്ചടിച്ചിരുന്നു.  ആണവ നിലയങ്ങള്‍ അമേരിക്ക ബോംബിട്ട് തകര്‍ത്തെങ്കിലും സമ്പുഷ്ടീകരിച്ച യുറേനിയം നേരത്തെ തന്നെ മറ്റൊരിടത്തേക്ക് മാറ്റിയതിനാല്‍ യുഎസ് ഇസ്രായേല്‍ ആക്രമണം ഫലംകണ്ടില്ല.

ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

എല്ലാ അര്‍ത്ഥത്തിലും ഇറാന്‍ ജയിച്ച യുദ്ധമാണ് (ജയിക്കാന്‍ പോകുന്ന യുദ്ധമാണ്) ഇപ്പോള്‍ നടക്കുന്നത്. 

ഒരു പ്രകോപനവുമില്ലാതെ ഒരു പരമാധികാര രാജ്യത്തെ ആക്രമിക്കുകയാണ് ഇസ്രാഈല്‍ ചെയ്തത്, എല്ലാ അന്താരഷ്ട്ര മര്യാദകളേയും കാറ്റില്‍ പറത്തി ഒരു തെ&മ്മാടി രാഷ്ട്രത്തിന്റെ പൂര്‍ണ്ണരൂപം പുറത്തെടുത്ത് ആയുധക്കരുത്ത് കാണിക്കാനുള്ള ശ്രമം, എന്നാല്‍ പിന്നീടുണ്ടായ സംഭവപരമ്പരകളെ സൂക്ഷ്മമായി വിശകലനം ചെയ്താല്‍ പഴയ സമവാക്യങ്ങളും ഇസ്റാഈലിന്റെ കരുത്തിനെക്കുറിച്ച കാല്പനിക കഥകളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നതാണ്  നാം കണ്ടത്. ഇസ്റാഈല്‍ തുടങ്ങി വെച്ച ഈ യുദ്ധം അവസാനിപ്പിക്കുന്നത് ഇറാന്‍ ആയിരിക്കുമെന്ന് ഇപ്പോള്‍ ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഇസ്രാഈലിന്റെ മിസൈലുകള്‍ ഇറാനില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തി എന്നത് സത്യമാണ്, ഇറാന്റെ ശാസ്ത്ര - സൈനിക രംഗത്തെ പലരേയും അവര്‍ വധിക്കുകയും ചെയ്തു എന്നതും സത്യമാണ്, എന്നാല്‍ ഇവക്കൊക്കെയുമുള്ള വാര്‍ത്താ പ്രാധാന്യം ആപേക്ഷികമായി തുലോം വിരളമാണ്, ഒരു പേപ്പട്ടി മനുഷ്യനെ കടിച്ചാലുണ്ടാകുന്ന വാര്‍ത്താ പ്രാധാന്യമേ അതിനുള്ളൂ. അവര്‍ പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ ഒരു തുടര്‍ച്ച മാത്രം, പക്ഷേ ടെല്‍ അവീവിലേയും ഹൈഫയിലേയും കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയിലേക്ക് ഇറാന്‍ പായിച്ച മിസൈലുകള്‍ കടുവയെ കിടുവ പിടിച്ച വാര്‍ത്താപ്രാധാന്യമാണ് സൃഷ്ടിച്ചത്. 

ഇസ്രാഈലി ജനതയുടെ മൊത്തം ഉറക്കം കെടുത്തിയ പ്രത്യാക്രമണങ്ങളാണ് ഇറാന്‍ നടത്തിയത്, അയേണ്‍ ഡോം എന്ന ഏറെക്കുറെ ഊതിവീര്‍പ്പിച്ച ബലൂണിനെ ഒറ്റരാത്രി കൊണ്ട് കുത്തിപ്പൊട്ടിച്ചു ഇറാന്‍, ബങ്കറുകളില്‍ നിന്ന് പുറത്തിറങ്ങാതെ പേടിച്ചു കഴിയുന്ന ഒരു അരക്ഷിത ജനതയായി ഇസ്രാഈലികള്‍ മാറി എന്നതാണ് ഈ യുദ്ധത്തിന്റെ ബാക്കിപത്രം, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലേയും ജനങ്ങള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഭീതിയുടെ രുചി ഓരോ  ഇസ്രാഈലിയെക്കൊണ്ടും അനുഭവിപ്പിക്കാന്‍ ഇറാന് കഴിഞ്ഞു എന്നതാണ് ഈ യുദ്ധത്തിന്റെ ചരിത്രപരത. 

ആ ഭീതി ഇനി പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്തിക്കാന്‍ മാത്രം പര്യാപ്തമാണ് എന്നതാണ് വസ്തുത. അടിച്ചാല്‍ പൊന്നീച്ച പാറുന്ന അടി തിരിച്ചു കിട്ടുമെന്ന് ഒരു ഗുണ്ട തിരിച്ചറിയുന്ന നിമിഷത്തിന് മാത്രമേ സമാധാനം കൊണ്ട് വരാന്‍ സാധിക്കൂ, അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും ആ തിരിച്ചറിവ് ഇസ്രാഈലിന്  ഉണ്ടാക്കാന്‍ പര്യാപ്തമാണ് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍. 
ഇറാന്റെ ആണവായുധ പദ്ധതികളെ തടയുന്നതിന് വേണ്ടിയാണ് ഈ അക്രമണങ്ങളെങ്കില്‍ അതിന് നേരെ എതിര്‍ദിശയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്, അന്താരാഷ്ട്ര സമൂഹവുമായും ആണവ എജന്‌സികളുമായും ഉണ്ടാക്കിയ മുന്‍ കരാറുകളില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇറാന്‍ പാര്‍ലിമെന്റ് ഇപ്പോള്‍ നടത്തുന്നത്, തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുകയാണ് എന്നര്‍ത്ഥം, അമേരിക്കയിട്ട ബങ്കര്‍ ബോംബുകള്‍ ആക്രമണം മുന്‍കൂട്ടി കണ്ട് തങ്ങള്‍ മുമ്പേ ഇവാക്കുവേറ്റ് കേന്ദ്രങ്ങളിലാണ് എന്ന് അവര്‍ പറയുമ്പോള്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ പ്ലാന്‍ ബി യും പ്ലാന്‍ സിയുമുണ്ടാക്കി മുന്നോട്ട് പോകുന്നുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. 

ഇറാന്‍ എന്ന മതരാഷ്ട്രത്തോടോ അവരുടെ സാമൂഹ്യ നിലപാടുകളോടോ ഒട്ടും യോജിപ്പില്ലാത്തവര്‍ പോലും സ്വയം ചെറുത്തുനില്പിനുള്ള അവരുടെ അവകാശത്തോടൊപ്പം നില്‍ക്കുന്നത് ഒരു അധിനിവേശ തെമ്മാ$ടി രാഷ്ട്രത്തിന്റെ ധിക്കാരങ്ങള്‍ക്കെതിരിലുള്ള ചരിത്രബോധം കൊണ്ട് മാത്രമാണ്. 

പതിറ്റാണ്ടുകളായി അന്താരാഷ്ട്ര ഉപരോധത്തിലും വിലക്കുകളിലും പൊറുതിമുട്ടി സ്വയം പ്രതിരോധത്തിന്റെ വഴികള്‍ വെട്ടിത്തെളിച്ചു വരുന്ന ഒരു രാഷ്ട്രത്തെ നാല് മിസൈലുകള്‍ വിട്ടു മൂക്കില്‍ വലിച്ചു കളയാമെന്ന് കരുതിയവര്‍ ഇപ്പോള്‍ വെടി നിര്‍ത്തലിന് വേണ്ടി ഓടി നടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.  നിലവിലുള്ള സംഭവവികാസങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ പറ്റും , ഇത് ഇറാന്‍ ജയിച്ച യുദ്ധമാണ്, ഇറാന്‍ ജയിക്കാന്‍ പോകുന്ന യുദ്ധമാണ്.

facebook twitter