ബീഹാർ: പട്‌നയിലെ വ്യവസായി ഗോപാൽ ഖേംകയുടെ കൊലപാതകത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബീഹാർ സർക്കാരിനെതിരെയായിരുന്നു രാഹുൽ ആഞ്ഞടിച്ചത്. ഭരണകക്ഷിയായ എൻഡിഎ സഖ്യം ബിഹാറിനെ ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി എന്ന് രാഹുൽ അവകാശപ്പെട്ടു. കൂടാതെ കുറ്റകൃത്യങ്ങൾ ബീഹാറിൽ സാധാരണമായി മാറിയിരിക്കുന്നു, എന്നും സർക്കാർ പൂർണമായും പരാജയപ്പെട്ടു എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ”ബീഹാറിൽ ആരും സുരക്ഷിതരല്ല… മുഖ്യമന്ത്രി അബോധാവസ്ഥയിലാണ്, അദ്ദേഹം ക്ഷീണിതനാണ്, ഉദ്യോഗസ്ഥർ സർക്കാരിനെ നയിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു മഗധ് ആശുപത്രി ഉടമയായ ഗോപാൽ ഖേംക അജ്ഞാതനായ ഒരു അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിജെപി നേതാവായിരുന്ന അദ്ദേഹത്തിന്റെ മകൻ ഗുഞ്ചൻ കൊല്ലപ്പെട്ട് ആറ് വർഷങ്ങൾക്ക് ശേഷമാണ് സംഭവം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ ഈ കൊലപാതകം വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. അതേസമയം പൊലീസിന് കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു ഈ ദൃശ്യങ്ങളെ കേന്ദ്രികരിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.