+

മദ്രസ പൂട്ടിക്കാന്‍ ബിഹാറില്‍ കൗമാരക്കാരുടെ ക്രൂരത ; 12 കാരനെ കൊലപ്പെടുത്തി

കിഷന്‍ഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട 12കാരന്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മദ്രസയില്‍ പഠിക്കുകയായിരുന്നു ഈ 12കാരന്‍.

മദ്രസയ്ക്ക് പിന്നിലായി 12കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കൗമാരക്കാര്‍ പിടിയില്‍. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ശനിയാഴ്ചയാണ് 12കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്രസ പൂട്ടണമെന്ന ഉദ്ദേശത്തിലായിരുന്നു കൗമാരക്കാരുടെ ക്രൂരതയെന്നാണ് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കിഷന്‍ഗഞ്ച് സ്വദേശിയാണ് കൊല്ലപ്പെട്ട 12കാരന്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മദ്രസയില്‍ പഠിക്കുകയായിരുന്നു ഈ 12കാരന്‍. വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമാണ് 12കാരന്‍ എത്താറുള്ളത്. വെള്ളിയാഴ്ച രാത്രിയില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് 8 മണിയോടെ ഇതേ മദ്രസയില്‍ പഠിച്ചുകൊണ്ടിരുന്ന ബന്ധുവിനൊപ്പം 12കാരന്‍ മദ്രസയിലേക്ക് മടങ്ങി. രാവിലെ ബന്ധു മാത്രമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. 12കാരനെക്കുറിച്ച് വീട്ടുകാര്‍ തിരക്കിയപ്പോള്‍ രാവിലെ മുതല്‍ കണ്ടില്ലെന്നായിരുന്നു ബന്ധുവായ 13കാരന്റെ പ്രതികരണം. 

ഇതോടെ 12കാരന്റെ പിതാവ് മദ്രസയിലെത്തി. എന്നാല്‍ 12കാരനെക്കുറിച്ച് മദ്രസ ജീവനക്കാര്‍ക്കും അറിവില്ലാതെ വന്നതോടെ മുറികളും ശുചിമുറികളും അടക്കം പരിശോധിക്കാന്‍ ആരംഭിച്ചു. പതിനൊന്ന് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം മദ്രസയോട് ചേര്‍ന്നുള്ള ശ്മശാനത്തില്‍ നിന്ന് കണ്ടെത്തുന്നത്. കഴുത്ത് അറുത്ത നിലയിലും ശരീരത്തില്‍ കുത്തേറ്റ പരിക്കുകളോടെയും ആയിരുന്നു മൃതദേഹം ലഭിച്ചത്. തോര്‍ത്ത് കഴുത്തില്‍ കെട്ടിയ നിലയിലുമായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉച്ചയോടെ പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വിടുകയുമായിരുന്നു. 
പരിശോധന പുരോഗമിക്കുന്നതിനിടെ കൗമാരക്കാരായ രണ്ട് പേര്‍ പൊലീസിനോട് കുറ്റ സമ്മതം നടത്തുകയായിരുന്നു. വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടാല്‍ മദ്രസ അടച്ചിടുമെന്നും വീട്ടിലേക്ക് മടങ്ങാമെന്നും വിചാരിച്ചാണ് കൊലപാതകം ചെയ്‌തെന്നാണ് കൗമാരക്കാര്‍ മൊഴി നല്‍കിയിട്ടുള്ളത്. പഠനത്തില്‍ താല്‍പര്യമില്ലാത്തതിനാല്‍ ദിവസങ്ങളായി സ്‌കൂള്‍ പൂട്ടാനുള്ള നിരവധി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ശുചിമുറിയില്‍ പോകാനായി ഇറങ്ങിയ 12കാരനെ കൌമാരക്കാര്‍ ആക്രമിച്ച് ശുചിമുറിക്ക് സമീപത്ത് കഴുത്ത് അറുക്കുകയും പിന്നീട് ശ്മശാനത്തില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. കൗമാരക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ പൊലീസ് ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കൗമാരക്കാരന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്.ജുവനൈല്‍ ജസ്റ്റിസ് ബോഡിന് മുന്നില്‍ ഹാജരാക്കിയ കൗമാരക്കാര്‍ക്കെതിരായ കുറ്റപത്രം ഉടന്‍ നല്‍കുമെന്നാണ് പൊലീസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
 

facebook twitter