തിരുവനന്തപുരം : എംആർ അജിത്ത് കുമാർ പൊലീസ് മേധാവിയാകാൻ വഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.മന്ത്രി വിളിച്ചാൽ ഫോൺ എടുക്കാത്ത ഒരാൾ എങ്ങനെ പൊലീസ് മേധാവിയാകുമെന്നും അദ്ദേഹം ചോദിച്ചു.
ആർഎസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ ആളാണ് എംആർ അജിത്ത് കുമാറെന്നും എന്തിന് വേണ്ടിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത് എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതിനാൽ അങ്ങനെ ഒരാൾ പൊലീസ് മേധാവിയാകാൻ സാധ്യതയില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പൊലീസ് മേധാവിയെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിയ ആറ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നും ചുരുക്കപ്പട്ടിക തയ്യാറാക്കാനിരിക്കവെയാണ് ബിനോയ് വിശ്വം വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെ ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം നേരത്തെ യുപിഎസ്സിക്ക് കൈമാറിയിരുന്നു. നിതിന്‍ അഗര്‍വാൾ, രവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിതന്, എം ആര് അജിത് കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. സംസ്ഥാന പൊലീസ് മേധാവി പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥരിൽ എം ആർ അജിത് കുമാർ ഒഴികെയുള്ളവരുടെ പേരിൽ വ്യാപക പരാതി യുപിഎസ്സിക്ക് ലഭിച്ചിരുന്നു. മേൽവിലാസമില്ലാത്ത പരാതികളാണ് യുപിഎസ്സിക്ക് ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.