+

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്താനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ച അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്ഐആര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ BNS 152 ആണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്താനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം. സാധാരണക്കാരായ പാകിസ്താനികളെ കൊലചെയ്തുവെന്നും മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് നമ്മുടെ ഭരണാധികാരികളും സേനയും നിലകൊള്ളുന്നതെന്നും വിഡിയോയില്‍ പറയുന്നു. ഇതിനെതിരെ ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പൊലീസില്‍ പരാതി നല്‍കിയത്.

facebook twitter