+

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അല്‍പ്പത്തരം കാണിക്കുന്നയാള്‍ ; വിമര്‍ശനവുമായി ദേശാഭിമാനി എഡിറ്റോറിയല്‍

പ്രതിപക്ഷ നേതാവ് നാണം കെട്ടുവെന്നും വേദിയില്‍ ഇരിക്കാന്‍ അവസരമുണ്ടായിട്ടും ക്രെഡിറ്റ് തന്നില്ലെന്ന് ചൊടിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച വി ഡി സതീശന്‍ ഒറ്റപ്പെട്ടുവെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അല്‍പ്പത്തരം കാണിക്കുന്നയാളാണെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍. സ്വയം പരിഹാസ്യനാകാന്‍ കച്ചകെട്ടിയിറങ്ങിയ രാജീവ് ചന്ദ്രശേഖര്‍ പിന്‍വാതിലിലൂടെ ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം തരപ്പെടുത്തിയെന്നും ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മുന്‍പ് വേദിയിലെത്തിയ രാജീവ് സദസില്‍ കൊണ്ടിരുത്തിയ ബിജെപിക്കാര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്ത് അല്‍പ്പത്തരം പ്രദര്‍ശിപ്പിക്കുന്ന രംഗങ്ങള്‍ക്ക് രാജ്യം സാക്ഷിയായെന്നും എഡിറ്റോറിയലില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും എഡിറ്റോറിയലില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികകല്ലാകുന്ന സന്ദര്‍ഭത്തില്‍ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് രാഷ്ട്രീയം പ്രയോഗിച്ച് പ്രതിപക്ഷ നേതാവ് നാണം കെട്ടുവെന്നും വേദിയില്‍ ഇരിക്കാന്‍ അവസരമുണ്ടായിട്ടും ക്രെഡിറ്റ് തന്നില്ലെന്ന് ചൊടിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച വി ഡി സതീശന്‍ ഒറ്റപ്പെട്ടുവെന്നും എഡിറ്റോറിയലില്‍ പറയുന്നു.

പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെയല്ല, ഭാവനാശാലിയായ രാഷ്ട്രതന്ത്രജ്ഞനെയാണ് ഉദ്ഘാടനച്ചടങ്ങില്‍ കണ്ടതെന്നും വിഴിഞ്ഞം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലി കഴിക്കപ്പെടുകയോ ചെയ്യുമെന്ന ഘട്ടത്തില്‍ മഹാപ്രതിരോധം തീര്‍ക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫ് ഉണ്ടായിരുന്നുവെന്നും എഡിറ്റോറിയലില്‍ പറയുന്നു.

മനുഷ്യച്ചങ്ങല തീര്‍ത്തും ദീര്‍ഘമായ സത്യാഗ്രഹ സമരം നടത്തിയുമാണ് പദ്ധതി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് ഉതകും വിധം മാറ്റിയെടുക്കാന്‍ എല്‍ഡിഎഫിനായതെന്നും 2016-ല്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ഒമ്പതുവര്‍ഷം ചിട്ടയോടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുതന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ പൂര്‍ണ ക്രെഡിറ്റെന്നും എഡിറ്റോറിയല്‍ അവകാശപ്പെട്ടു.

facebook twitter