മകളും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയില്ല,ആൺ സുഹൃത്ത് വിഡിയോകൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചു : പ്രതികളാക്കിയവർക്ക് മകളുടെ ആത്മഹത്യയുമായി ബന്ധമില്ലെന്ന് റസീനയുടെ ഉമ്മ

03:08 PM Jun 21, 2025 |



കണ്ണൂർ: കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയെ  ഭർതൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെതിരെ സംഭവത്തിൽ പരാതിയുമായി കുടുംബം.പ്രതികളാക്കിയവർക്ക് മകളുടെ ആത്മഹത്യയുമായി ബന്ധമില്ല. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്. സുഹൃത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു. റസീനയും ഭർത്താവും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. അത് മുതലെടുത്താണ് ആൺസുഹൃത്ത് വിവാഹവാഗ്ദാനം നൽകി പണവും സ്വർണവും തട്ടിയത്. 

വിഡിയോകൾ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തി പലസ്ഥലങ്ങളിലും കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മകൾ പറഞ്ഞു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. വീട്ടുകാർ ഈ വിഷയം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. ആൺസുഹൃത്തിനെതിരെ ഭാര്യ ഗാർഹിക പീഡനപരാതി കൊടുത്തിട്ടുണ്ട്. ഫോട്ടോയും വിഡിയോയും സുഹൃത്തിന്റെ കയ്യിലുണ്ടായിരുന്നതിനാൽ മകൾക്ക് പേടിയുണ്ടായിരുന്നു. ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് മകൾ പറഞ്ഞിരുന്നു. ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു.

കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനടുത്ത് ആൺസുഹൃത്തുമായി സംസാരിക്കുന്നത് ചിലർ ചോദ്യം ചെയ്തതിനെ തുടർന്നാണ് റസീന ആത്മഹത്യ ചെയ്തത്. ആൾക്കൂട്ട വിചാരണയിൽ മനംനൊന്താണ് ആത്മഹത്യയെന്നു സൂചിപ്പിക്കുന്ന യുവതിയുടെ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വിഡിയോയും ഫോട്ടോയും തിരിച്ചു കിട്ടുന്നതുവരെ ആൺസുഹൃത്തിനെ വെറുപ്പിക്കാൻ കഴിയില്ലെന്ന് മകൾ പറഞ്ഞെന്നും  കൂടുതൽ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് മകൾ പറഞ്ഞിരുന്നുവെന്നും  ഇക്കാര്യം താൻ വീട്ടിൽ പറഞ്ഞില്ലെന്നും ഉമ്മ പരാതിയിൽ പറയുന്നു. 

ഫോട്ടോയും വിഡിയോയും നശിപ്പിക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനെ തുടർന്നാണ് മകൾ സംഭവസ്ഥലത്തെത്തിയത്. അപ്പോഴാണ് നാട്ടുകാരിൽ ചിലർ കണ്ട് പ്രശ്നമുണ്ടായത്. സംഭവശേഷം കാണാതായ സുഹൃത്ത് ഇന്ന് സ്റ്റേഷനിൽ ഹാജരായി. റസീനയോട് സംസാരിച്ചതിന് ചിലർ സംഘം ചേർന്ന് തന്നെ മർദിച്ചെന്നാണ് സുഹൃത്തിന്റെ മൊഴി. സംഭവത്തിൽ റസീനയുടെ ബന്ധു ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിരുന്നു.