കൈക്കൂലി കേസ്:ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും സഹായിയുടെയും വീട്ടില്‍ നിന്ന് പിടിച്ചത് ഒരു കോടി രൂപയും കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും

07:54 AM Jun 03, 2025 | Suchithra Sivadas

ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥന്റെയും സഹായിയുടെയും വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഒരുകോടിയോളം രൂപയും കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും. ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അമിത് കുമാര്‍ സിംഗാളിന്റെയും സഹായി ഹര്‍ഷ് കൊട്ടക്കിന്റെയും വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഒരു കോടി രൂപയും 3.5 കിലോ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് കിലോ വെള്ളിയും പിടിച്ചെടുത്തത്.

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കഴിഞ്ഞ ദിവസം ഇരുവരും അറസ്റ്റിലായിരുന്നു. പിന്നാലെയാണ് സിബിഐ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഡല്‍ഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥന് സ്വത്തുക്കളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

എന്നാല്‍ ഈ സ്ഥലങ്ങളിലുള്ള സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവിധ ബാങ്കുകളിലായി 25 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 2007 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അമിത് കുമാര്‍ സിംഗാള്‍. ഡല്‍ഹിയിലെ ഡയറക്ടറേറ്റ് ഓഫ് ടാക്സ് പേയര്‍ സര്‍വീസസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ്.


പിസ്സ ശൃംഖല ഉടമയില്‍ നിന്ന് 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ലാ പിനോസ് പിസ്സ ഉടമയായ സനം കപൂറിന് ലഭിച്ച ആദായ നികുതി നോട്ടീസ് ഒത്തുതീര്‍പ്പാക്കാന്‍ 45 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസ്. പണം നല്‍കിയില്ലെങ്കില്‍ കനത്ത പിഴ ചുമത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.