
പയ്യന്നൂർ: മയക്കുമരുന്ന് കടത്തും വിൽപ്പനയും സ്ഥിരം തൊഴിലാക്കിയ ബുള്ളറ്റ് ലേഡി ക്ക് കരുതൽ തടങ്കൽ' പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയെ (30) യാണ് പീറ്റ് എൻഡിപിഎസ് ആക്ടുപ്രകാരം അറസ്റ്റുചെയ്തത്. ഈ നിയമപ്രകാരം പ്രതിയെ ആറു മാസം തടങ്കലിൽ വയ്ക്കാം. കേരള പൊലിസ് തീവ്രവാദ വിരുദ്ധ സ്ക്വാഡിൻ്റെയും ബംഗ്ളൂര് പൊലിസിൻ്റെയും സഹായത്തോടെ തളിപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷും സംഘവുമാണ് പ്രതിയെ ബംഗ്ളൂരിൽ നിന്നും അറസ്റ്റുചെയ്തത്. ഇവർ മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടതിനെ തുടർന്നാണ് എക്സൈസ് നടപടി. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഒരു വനിത ഈ നിയമപ്രകാരം അറസ്റ്റിലാകുന്നത്.
പയ്യന്നൂർ എക്സൈസ് റെയ്ഞ്ചിൽ 2023 ഡിസംബറിൽ 1.600 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. ഈ കേസിൽ റിമാൻഡിലായി ജാമ്യത്തിൽ കഴിയവെ 2025 ഫെബ്രുവരിയിൽ 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. തുടർച്ചയായി മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ടതോടെയാണ് മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അനുമതി തേടിയത്. തുടർന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് നിഖിലയെ അറസ്റ്റ് ചെയ്യാൻ പയ്യന്നൂരിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നീട് ബാംഗ്ലൂരുവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കേരള പൊലിസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പി, കണ്ണൂർ തീവ്രവാദ വിരുദ്ധ സ്ക്വാഡ്, എക്സൈസ് സൈബർ സെൽ, സെൻട്രൽ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിംഗ് ബംഗ്ലൂരു, മടിവാള പൊലിസ് ബംഗ്ലൂരു എന്നിവരുടെ സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷ്, പ്രിവൻ്റീവ് ഓഫിസർ വി.കെ വിനോദ്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ജസ്ന പി ക്ലമൻ്റ്, ശ്രേയ മുരളി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പി.വി അജീത്ത്, സൈബർ സെൽ ഉദ്യോഗസ്ഥരായ പ്രിവൻ്റീവ് ഓഫിസർ
(ഗ്രേഡ്) ടി. സനലേഷ്, കെ. സുഹീഷ് എന്നിവർ ഉൾപ്പെട്ട സംഘം വൃന്ദാവൻ നഗറിൽ രഹസ്യമായി താമസിച്ച് വന്നിരുന്ന നിഖിലയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില 'ബുള്ളറ്റ് ലേഡി' എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം യാത്രകളിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് ഇവര്‍ തിരിഞ്ഞത്.