ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും

06:35 AM Nov 04, 2025 | Suchithra Sivadas

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പറ്റ്‌ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കുക. തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിര്‍ണ്ണായകമാണ്.

2020ല്‍ 121ല്‍ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറില്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയില്‍ നടക്കും. 


അതേസമയം, ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടര്‍പട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. വോട്ടെടുപ്പ് അടുത്തിരിക്കെ കോടതിയുടെ നിര്‍ദേശം നിര്‍ണായകമാവും.