കണ്ണൂർ :കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് നാളെ അർധരാത്രി മുതൽ തുടങ്ങും. പൊരുതി നേടിയ തൊഴിലവകാശങ്ങൾ കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന, തൊഴിലാളികളുടെ താക്കീതായി മാറുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.തിരുവനന്തപുരത്ത് രാജ്‌ഭവനുമുന്നിലും ജില്ലാകേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ അറിയിച്ചു.
രാജ്‌ഭവനുമുന്നിലുള്ള പ്രതിഷേധം ഒമ്പതിന് രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. രാവിലെ മ്യൂസിയം ജങ്‌ഷനിൽ നിന്ന് പ്രകടനമായാണ് രാജ്‌ഭവനുമുന്നിലെത്തുക.എട്ടിന് അർധരാത്രി മുതൽ ഒമ്പതിന് അർധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എൻഎൽയു, കെടിയുസി എസ്, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി, എഐടിയുസി, എൽപിഎഫ്, യുടിയുസി, എച്ച്‌എംഎസ്, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു എന്നീ സംഘടനകളാണ് പണിമുടക്കിന്റെ ഭാഗമാക്കുക.
കർഷകരും കർഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിലക്കയറ്റം തടയുക, ലേബർകോഡുകൾ പിൻവലിക്കുക, പൊതുമേഖലാ ഓഹരിവിൽപ്പന അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് പൊതുപണിമുടക്ക്.