കൊച്ചി: ഇന്ത്യന്‍ സാമ്പത്തിക നയങ്ങളുടെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ് കോര്‍പ്പറേറ്റ് കടങ്ങള്‍ എളുപ്പത്തില്‍ എഴുതിത്തള്ളുന്നതും, ദുരന്തബാധിതരുടെ ചെറിയ കടങ്ങള്‍ പോലും മാപ്പ് ചെയ്യാതിരിക്കുന്നതും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബാങ്കുകള്‍, പ്രധാനമായും പൊതുമേഖലാ ബാങ്കുകള്‍ (പിഎസ്ബികള്‍), കോര്‍പ്പറേറ്റ് കടങ്ങള്‍ എഴുതിത്തള്ളിയ തുക ഏകദേശം 10 ലക്ഷം കോടി രൂപയാണ്. അതേസമയം, 2024-ലെ വയനാട് ലാന്‍ഡ്സ്ലൈഡ് ദുരന്തത്തില്‍ തകര്‍ന്നുപോയ വീടുകളുടെയും സ്ഥാപനങ്ങളുടെയും കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.
കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടും പാവപ്പെട്ടവരോട് ദയകാട്ടാന്‍ രാഷ്ട്രീയവൈര്യത്തിന്റെ പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇളവുനല്‍കാന്‍ മടിക്കുന്നത്. ഹൈക്കോടതി ഇതിനെ 'ബ്യൂറോക്രാറ്റിക് ബാബിള്‍' എന്നാണ് വിമര്‍ശിച്ചത്.
കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയത് 9.90 ലക്ഷം കോടി രൂപയിലധികം കോര്‍പ്പറേറ്റ് കടങ്ങളാണ്. പിഎസ്ബികള്‍ക്ക് മാത്രം ഇതില്‍ 5.82 ലക്ഷം കോടി രൂപ ഉള്‍പ്പെടുന്നു. ഈ തുകയുടെ ഭൂരിഭാഗവും വലിയ കോര്‍പ്പറേറ്റുകളുമായി ബന്ധപ്പെട്ടതാണ്.
അദാനി, അംബാനി പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ആശ്വാസങ്ങള്‍ ലഭിച്ചു. സര്‍ക്കാര്‍ പറയുന്നത്, ഇത് ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തിന് ആവശ്യമാണെന്നും, പിന്നീട് വസൂല്‍ ചെയ്യുമെന്നുമാണ്.
2024 ജൂലൈയില്‍, വയനാട്ടിലെ ചൂരല്‍മല, മൂണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലുണ്ടായി ഉരുള്‍പൊട്ടലില്‍ 400ല്‍ അധികം ആളുകള്‍ക്ക് ജീവഹാനിയുണ്ടായി. ആയിരക്കണക്കിന് വീടുകള്‍, കൃഷിഭൂമികള്‍, ചെറുകിട ബിസിനസുകള്‍ തകര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ പരമാവധി സഹായമെത്തിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. ഏകദേശം 500-ലധികം കുടുംബങ്ങള്‍ വീടുകള്‍ക്കും ബിസിനസുകള്‍ക്കും കൃഷിക്കുമായി എടുത്ത കടങ്ങള്‍ അടച്ചുതീര്‍ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്.
ഒരുഭാഗത്ത്, കോര്‍പ്പറേറ്റുകള്‍ക്ക് 'ഈസ് ഓഫ് ഡുയിങ് ബിസിനസ്' എന്ന പേരില്‍ ആശ്വാസങ്ങള്‍. മറുഭാഗത്ത്, ദരിദ്രരും ദുരന്തബാധിതരുമായവരെ കണ്ടതായി നടിക്കുന്നില്ല. കേരള ബാങ്ക് കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കേന്ദ്ര ബാങ്കുകള്‍ അയയുന്നില്ല. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്നില്ല എന്നതിനാല്‍ സഹായം നല്കിയാല് അത് ഭരിക്കുന്ന മുന്നണിക്ക് ഗുണം ചെയ്യുമെന്ന രാഷ്ട്രീയ ദുഷ്ടലാക്കാണ് കടം എഴുതിത്തള്ളാന്‍ മടിക്കുന്നതിന് കാരണമെന്നാണ് ആരോപണം.