
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച ഭരണാനുഭവം ജനങ്ങൾക്ക് നൽകുന്നതിനായി സംസ്ഥാനത്ത് 'ഡിജിറ്റൽ കേരള ആർക്കിടെക്ചർ' ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം ലീല ഹോട്ടലിൽ സംഘടിപ്പിച്ച ഡിജി ഗവേണൻസ് - നോളജ് എക്‌സ്‌ചേഞ്ച് സമ്മിറ്റിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബർ ഭീഷണികൾ നിയന്ത്രിക്കുന്നതിനായി സെൻട്രലൈസ്ഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (CSOC), പൊതുസ്ഥലങ്ങളിൽ പബ്ലിക് വൈ ഫൈ സംവിധാനങ്ങളുടെ വിപുലീകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് അടിസ്ഥാനമാക്കി ഭരണ നിർവഹണം സുഗമവും സുതാര്യവുമാക്കുന്നതിനുള്ള ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നവീന പദ്ധതികൾ സംസ്ഥാനത്തിന്റെ ഡിജിറ്റൽ വികാസത്തിന്റെ തുടർച്ചയായി സാധ്യമാക്കും. പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വികസനമാറ്റങ്ങൾ സാങ്കേതികതയിലൂടെ സാധ്യമാകുമ്പോൾ മാത്രമേ അത് പൂർണ്ണമായി വിജയമാകുന്നുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2023-ൽ, സമ്പൂർണ്ണ ഇ-ഗവേണൻസ് പ്രഖ്യാപനത്തോടെ കേരളം ചരിത്രനേട്ടം കൈവരിക്കുകയായിരുന്നു. ഭരണനിർവഹണം പൂർണ്ണമായും ഡിജിറ്റലും സുതാര്യവുമാക്കാവാനും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ സംസ്ഥാനം ഒന്നാമത് എത്തുവാനും ഇ-ഗവേണൻസ് പദ്ധതിയിലൂടെ കഴിഞ്ഞു. ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങളിലൂടെ 10 കോടിയിലധികം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകളിലും വിവിധ ഫീൽഡ് ഓഫീസുകളിലും നടപ്പിലാക്കിയ ഇ-ഓഫീസ് സംവിധാനത്തിലൂടെ സർക്കാർ നടപടികളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാകാനായി. അക്ഷയ കേന്ദ്രങ്ങൾ വഴി, പെൻഷൻ സമാഹരണം, ആധാർ അപ്ഡേറ്റുകൾ, പ്രായമായവർക്കും കിടപ്പിലായവർക്കുമുള്ള വാതിൽപടി സേവനങ്ങളെ പിന്തുണയ്ക്കുന്ന വിപുലമായ ഡിജിറ്റൽ സംവിധാനങ്ങളും നടപ്പാക്കാനായിട്ടുണ്ട്. ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന ഡിജിറ്റൽ ഭരണ സമീപനമാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും സംസ്ഥാനത്തിന്റെ ഡിജിറ്റൽ സാങ്കേതിക പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് ഐടി മിഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇ ഗവേണൻസ് മാഗസിൻ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.ഇലക്ട്രോണിക്‌സ് ആൻഡ് ഐ ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, ഐ ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, അസാപ് സിഎംഡി ഡോ ഉഷ ടൈറ്റസ്, സി-ഡിറ്റ് ഡയറക്ടർ ജി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.