മുംബൈ: 2017-നും 2023-നും ഇടയിൽ മഹാരാഷ്ട്രയിൽ മരിച്ചത് 1.17 ലക്ഷം കുഞ്ഞുങ്ങൾ. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചത് മുംബൈയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 22,364 കുഞ്ഞുങ്ങളാണ് നഗരത്തിൽ മരിച്ചിരിക്കുന്നത്. പുണെ, നാസിക്, ഛത്രപതി സംഭാജിനഗർ, അകോല എന്നിവയാണ് മരണസംഖ്യ കൂടുതലുള്ള മറ്റ് ജില്ലകൾ. കോവിഡ് കാലത്ത് മരണസംഖ്യ കുറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ഇത് വീണ്ടും വർധിക്കുകയായിരുന്നു.
അതേസമയം, 2017 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മുംബൈയിൽ മരണനിരക്ക് കുറയുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2017-ൽ 4071 കുഞ്ഞുങ്ങൾ നഗരത്തിൽ മരിച്ചപ്പോൾ 2023-ൽ 2832 പേരാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈയിൽ മരിക്കുന്ന കുഞ്ഞുങ്ങളിൽ 40 ശതമാനവും അടുത്ത ജില്ലകളിൽനിന്നുമുള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.