അടിമാലി: കനത്ത മഴ ഹൈറേഞ്ചിലെ കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഏറ്റവും പ്രശ്നം നേരിടുന്നത് കൊക്കോ കൃഷിക്കാരാണ്. മേയ് മുതൽ തുടർച്ചയായി മഴ പെയ്തപ്പോൾ കൊക്കോക്കായ ചീഞ്ഞുനശിച്ചു. പിന്നീട് ചെറിയ വെയിൽ അടിച്ചപ്പോൾ ബാക്കിയുള്ളവ ഉണങ്ങിപ്പോയി. ജൂൺ, ജൂലായ് മാസങ്ങളിൽ ലഭിക്കേണ്ട വിളവ് കുറഞ്ഞു.
അടയ്ക്കകൃഷിക്കുള്ള ബോർഡോ മിശ്രിതം തളിച്ചാൽ കൊക്കോയുടെ രോഗം തടയാനാകും. എന്നാൽ ഇത്തവണ തുടർച്ചയായി പെയ്ത മഴകാരണം പല കർഷകർക്കും മിശ്രിതം തളിക്കാൻ സാധിച്ചില്ല. മഴയുടെ തീവ്രത കാരണം കൊക്കോമരത്തിൽത്തന്നെ കായ കറുത്ത് ഉണങ്ങിപ്പോയി. പുതിയതായി പൂവ് വിരിയുന്നുമില്ല. വരുംമാസങ്ങളിൽ ലഭിക്കേണ്ട വിളവും കുറയുമോ എന്ന ആശങ്കയിലാണ് കർഷകർ.
2024-ൽ ഒരു കിലോ പച്ചപ്പരിപ്പിന് 190 രൂപവരെ ഉയർന്ന കൊക്കോവില പിന്നീട് ഇടിഞ്ഞു. ഇപ്പോൾ കിലോയ്ക്ക് 90 രൂപയിൽ താഴെയാണ് വില.