ലണ്ടൻ: ഇറാനിലുള്ള ബ്രിട്ടിഷ് പൗരന്മാരുടെ വിവരങ്ങൾ ശേഖരിക്കാൻ ബ്രിട്ടൻ. ബ്രിട്ടിഷ് പൗരന്മാർ പേരും മറ്റു വിശദാംശങ്ങളും ഉൾപ്പെടെ ബ്രിട്ടിഷ് സർക്കാർ ലഭ്യമാക്കുന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ. ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ ബ്രിട്ടീഷ് പൗരന്മാർ ഇറാനിലെ ഏതൊക്കെ മേഖലകളിൽ ഉണ്ടെന്ന് വ്യക്തത വരുത്തുന്നതിനാണിത്.
പേരും മറ്റു വിവരങ്ങളും റജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക സംവിധാനം തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കിയേർ സ്റ്റാമെർ മാധ്യമങ്ങളോട് സംസാരിക്കവേയാണ് നിർദേശം നൽകിയത്.
പ്രദേശിക അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന്റെ വക്താവ് ഇറാനിലുള്ള ബ്രിട്ടീഷ് പൗരന്മാർക്ക് നിർദേശം നൽകി. ഇസ്രയേലിൽ നിന്ന് കരമാർഗം ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ മടങ്ങുന്ന ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാൻ ജോർദാൻ അതിർത്തിയിൽ വിദേശകാര്യ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.