
കൊച്ചി: ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്ന കാര്യം പി വി അൻവറിനെ അറിയിച്ചിരുന്നുവെന്ന് എൻ കെ സുധീർ. താൻ പ്രതിനിധീകരിക്കുന്ന ദുർബല വിഭാഗങ്ങളെ രക്ഷിക്കാൻ തൃണമൂൽ കോൺഗ്രസിന് സാധിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും എൻ കെ സുധീർ മാധ്യമങ്ങളോട് പറഞ്ഞു.
'പാർട്ടി വിടാനുള്ള സാധ്യതയുണ്ടെന്ന് അൻവറിനോട് സംസാരിച്ചിരുന്നു. ഞാൻ പ്രതിനിധീകരിക്കുന്ന ദുർബല വിഭാഗങ്ങളെ രക്ഷിക്കാൻ തൃണമൂൽ കോൺഗ്രസിന് സാധിക്കില്ലെന്നാണ് മനസ്സിലാക്കുന്നത്. പി വി അൻവർ യുഡിഎഫിലേക്ക് വരാൻ സാധ്യതയില്ല. ഞാൻ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ കഴിഞ്ഞിട്ടില്ല, തുടങ്ങാൻ പോകുന്നേയുള്ളൂവെന്നും അൻവറിനോട് പറഞ്ഞിരുന്നു. കോൺഗ്രസ് അടഞ്ഞ അധ്യായമാണ്. സതീശൻ നൂറ് സീറ്റ് കിട്ടുമെന്നാണ് പറയുന്നത്. എവിടുന്നാണ് ഈ നൂറ് സീറ്റ്' എന്നും എൻ കെ സുധീർ ചോദിച്ചു.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ സ്ഥാനാർത്ഥിയായിരുന്ന എൻ കെ സുധീറിനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് തൃണമൂൽ കോൺഗ്രസ് കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. മൂന്ന് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ടിഎംസി നേതാവ് പി വി അൻവർ അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അൻവർ നടപടിയെക്കുറിച്ച് അറിയിച്ചത്. പിന്നാലെയാണ് ബിജെപി പ്രവേശനം സംബന്ധിച്ച് പരസ്യമായി പ്രതികരിക്കുന്നത്.
ചേലക്കരയിൽ സിപിഐഎം സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ചപ്പോൾ സുധീർ നേടിയത് 3920 വോട്ടാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയിൽ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്ന് എൻ കെ സുധീർ അന്ന് പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർഥി പട്ടിക വന്നപ്പോൾ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അൻവറിന്റെ പാർട്ടിയുടെ ഭാ?ഗമായി മത്സരിക്കാൻ എൻ കെ സുധീർ തീരുമാനിച്ചത്. എഐസിസി മുൻ അംഗമായിരുന്നു സുധീർ.