+

ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും: എസ്എഫ്‌ഐ

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അടക്കം ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

ഭാരതാംബ വിവാദം കത്തിനില്‍ക്കെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് എസ്എഫ്ഐ. ഭരണഘടന സ്ഥാപനങ്ങളിലും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അടക്കം ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ നാലാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 153-163 വരെയുള്ള ഭാഗം ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച് കൃത്യമായി പ്രതിപാദിക്കുന്നു. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പുകളായ ഇത്തരം പദവികളെ ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിനെയും ഭരണഘടന മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഗവര്‍ണര്‍ അവസാനിപ്പിക്കേണ്ടതാണ്. ഇത്തരം രീതികളുമായി മുന്നോട്ടുപോകുന്ന ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ സന്നദ്ധമാകുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.

രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ 'ഭാരതാംബ'യുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. പരിപാടിയില്‍ ചിത്രം വെയ്ക്കില്ലെന്ന് മന്ത്രിക്ക് ഉറപ്പു ലഭിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പൂവിട്ട് പൂജിക്കുന്നതാണ് കണ്ടത്. അധ്യക്ഷ പ്രസംഗത്തില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ഗവര്‍ണര്‍ ഇരിക്കെത്തന്നെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച മന്ത്രി ശേഷം വേദി വിടുകയായിരുന്നു.

facebook twitter