
അമ്പലപ്പുഴ: കണ്ണൂർ തീരത്തുവെച്ച് തീപിടിച്ച സിംഗപ്പൂർ കപ്പൽ വാൻഹായിയിലെ തീരത്തടിഞ്ഞ കണ്ടെയ്നർ കൊല്ലം പോർട്ടിലേക്ക് മാറ്റാൻ തീരുമാനം. കണ്ടെയ്നർ കണ്ടെത്തിയ സ്ഥലത്തെ കടൽവെള്ളം മലനീകരണ നിയന്ത്രണ വകുപ്പ് ശേഖരിക്കും. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടോ എന്ന കണ്ടെത്താനാണ് പരിശോധന.
കഴിഞ്ഞ ദിവസം കണ്ണൂർ തീരത്തുവെച്ച് തീപിടിച്ച സിംഗപ്പൂർ കപ്പൽ വാൻഹായിയിലെ ലൈഫ് ബോട്ടും ഗ്യാസ് ടാങ്കും അമ്പലപ്പുഴ തീരത്ത് രണ്ടിടങ്ങളിലായി അടിഞ്ഞിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് പുന്നപ്ര അറപ്പപ്പൊഴി കടൽതീരത്ത് ലൈഫ് ബോട്ടും തിങ്കളാഴ്ച പുലർച്ച പത്ത് കിലോ മീറ്റർ തെക്ക് വളഞ്ഞവഴി തീരത്ത് വെള്ള നിറത്തിലുള്ള ഗ്യാസ് ടാങ്കും തീരത്തടിഞ്ഞത്.
പുന്നപ്ര തീരത്തടിഞ്ഞ ചുവപ്പ് നിറത്തിലുള്ള ബോട്ടിന് ഏകദേശം അഞ്ച് മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും വരും. ശക്തമായ തിരമാലയിലും കാറ്റിലും തീരത്തുലയുന്ന ബോട്ട് ശ്രദ്ധയിൽപെട്ട തീരദേശവാസികളാണ് പുന്നപ്ര പൊലീസിനെ വിവരമറിയിച്ചത്.
പുന്നപ്ര പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി, കോസ്റ്റൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ജെ.സി.ബി ഉപയോഗിച്ച് കരയിൽ കയറ്റി കാറ്റാടിമരത്തിൽ കെട്ടി സുരക്ഷിതമാക്കി. കപ്പൽ ജീവനക്കാരുടെ സുരക്ഷക്കായുള്ള ലൈഫ് ബോട്ടാണ് തീരത്ത് ഒഴുകിയെത്തിയത്. സിംഗപ്പൂർ കസ്റ്റംസിന് ലൈഫ് ബോട്ട് കൈമാറും.
കപ്പലിലെ 24,600 ലിറ്റർ ശേഷിയുള്ള പാചകവാതക ടാങ്കാണ് വളഞ്ഞവഴിയിൽ അടിഞ്ഞത്. തിങ്കളാഴ്ച പുലർച്ച തീരത്ത് തിരമാലയിൽ ആടിയുലയുന്ന ടാങ്ക് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിച്ചു. തുടർന്ന് ഡിവൈ.എസ്.പി കെ.എൻ. രാജേഷിൻറെ നേതൃത്വത്തിൽ പൊലീസ് എത്തി വേണ്ട സുരക്ഷ ഒരുക്കി.
സിംഗപ്പൂരിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കസ്റ്റംസ് വിഭാഗം പരിശോധന നടത്തി ടാങ്ക് കാലിയാണെന്ന് ഉറപ്പാക്കിയ ശേഷം വൈകീട്ടോടെ വടംകെട്ടി രണ്ട് ജെ.സി.ബി ഉപയോഗിച്ച് ടാങ്ക് തീരത്ത് അടുപ്പിച്ചു.