ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍

08:38 AM Jun 03, 2025 | Suchithra Sivadas

മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. രാജാ രഘുവംശി- സോനം ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം രാജായുടെ സഹോദരനായ വിപിന്‍ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. എങ്ങനെയാണ് ഇയാളുടെ മരണം സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.എന്നാല്‍ ഇദ്ദേഹത്തിന്റെ ഭാര്യയെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് ഇന്‍ഡോര്‍ പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ നേരത്തെ പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കും പ്രാദേശിക ഹോട്ടല്‍ ജീവനക്കാരുടെ ഗൈഡുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് സഹോദരന്റെ ആരോപണം. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. കഴിഞ്ഞ മേയ് 11ന് വിവാഹം കഴിഞ്ഞ ഇരുവരും ഹണിമൂണ്‍ യാത്ര തിരിച്ചത് മെയ് 20നായിരുന്നു. 

ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങില്‍ എത്തിയിരുന്നു. തുടന്നുള്ള യാത്രയിലാണ് ഇരുവരെയും കാണാതെയാവുന്നത്. അതേസമംയം മെയ് 23ന് താന്‍ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് രാജായുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടരുകയാണെന്നായിരുന്നു രാജ അമ്മയോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇരുവരെയും വിളിച്ചിട്ട് കിട്ടിയില്ലെന്നും ഫോണ്‍ സ്വച്ച്ഓഫ് ആയിരുന്നുവെന്നും അമ്മ പറഞ്ഞു. ഫോണ്‍നെറ്റ് വര്‍ക്കിന്റെ തകരാറ് കാരണമായിരിക്കാം ദമ്പതികള്‍ ഫോണ്‍ എടുക്കാഞ്ഞത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണില്‍ കിട്ടാതായതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.