ന്യൂഡൽഹി : ഏഷ്യൻ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ-1 പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്ലൻഡ് എന്നിവിടങ്ങളിൽ കേസുകൾ ക്രമാതീതമായി വർധിച്ചതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ധർ, എമർജൻസി റിലീഫ് ഡിവിഷൻ എന്നിവയുടെ അവലോകന യോഗമാണ് ഡൽഹിയിൽ ചേർന്നത്. നിലവിൽ രാജ്യത്ത് 257 കോവിഡ് രോഗികളാണ് ഉള്ളതെന്നും ഗുരുതരാവസ്ഥയിൽ ആരും ഇല്ലെന്നുമാണ് റിപ്പോർട്ട്. ശ്വാസകോശരോഗ നിരീക്ഷണത്തിനായി സമഗ്ര നിരീക്ഷണ സംവിധാനം രാജ്യത്ത് നിലവിലുണ്ട്.
നേരത്തേ വാക്സിൻ സ്വീകരിച്ചവരിൽ ആന്റിബോഡി അളവ് ഇപ്പോൾ കുറഞ്ഞുകാണുമെന്നതിനാൽ പ്രതിരോധശേഷി പഴയതുപോലെ ഉണ്ടാവില്ല. അതിനാലാണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. സിങ്കപ്പൂരിൽ കഴിഞ്ഞയാഴ്ച മാത്രം 14,200 കോവിഡ് കേസുകൾ കണ്ടെത്തിയിരുന്നു. അധികം അപകടകാരിയല്ലെങ്കിലും വളരെ വേഗത്തിൽ പകരുന്നതാണ് വൈറസിന്റെ പുതിയ വകഭേദം. കോവിഡിന്റെ സാധാരണ ലക്ഷണങ്ങൾ തന്നെയാണ് ജെഎൻ-1 വകഭേദത്തിനും എന്നാണ് വിവരം.