+

കോവിഡ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു

സംസ്ഥാനത്ത് ചെറിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലകളിൽ പരിശോധനാ സംവിധാനങ്ങളും ആവശ്യമായ മരുന്നുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ കോവിഡ് ആക്ടീവ് കേസുകൾ 727 ആണ്.

കൂടുതൽ കേസുകളുള്ളത് കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ. എൻ വകഭേദമായ എൽ.എഫ് 7 ആണ് കേരളത്തിലും കണ്ടെത്തിയത്. കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ആരോഗ്യവകുപ്പ് മന്ത്രി സ്റ്റേറ്റ് തല ആർആർടി യോഗം വിളിച്ച് ചേർക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ജില്ലകളുടെ യോഗവും വിളിച്ച് സംസ്ഥാനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയിട്ടുണ്ട്.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.  പ്രായമായവരും, ഗർഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. കോവിഡ് കേസുകളുടെ വർധന ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള വർധനവുണ്ടായാൽ ആവശ്യമായിട്ടുള്ള ആശുപത്രി കിടക്കകളും ഐസിയു കിടക്കകളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. ഓക്‌സിജൻ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങൾ ജനുവരി മുതൽ നടന്നു വരുന്നു. മഴക്കാല പൂർവ ശുചീകരണ യോഗവും സംസ്ഥാന തലത്തിൽ ചേർന്നിരുന്നു. എലിപ്പനി ബാധിച്ചാൽ തീവ്രമാകുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കണം.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മണ്ണുമായും മലിനജലവുമായും ഇടപെടുന്നവരും നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. മഴക്കാലമായതിനാൽ പകർച്ചവ്യാധികൾക്കെതിരെ നിരന്തരമായ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു മുഖ്യമന്ത്രി കൂട്ടിചേർത്തു.

facebook twitter