
കണ്ണൂർ : പാക്കിസ്ഥാന് വേണ്ടി ഇന്ത്യൻ തന്ത്ര പ്രധാന വിവരങ്ങൾ ചോർത്തി നൽകിയഹരിയാനയിലെ യുട്യൂബ് ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തിയതായി വിവരം. ഇതു സംബന്ധിച്ചു കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പയ്യന്നൂരിന് സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലാണ് ജ്യോതി മല്‍ഹോത്രയെത്തിയതെന്നാണ് വിവരം ഇവർ തെയ്യത്തിന്‍റെ വീഡിയോ യൂട്യൂബിൽ ചെയ്തതായി അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.
ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്നു വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കാശിപുരം വനശാസ്താ ക്ഷേത്രം. ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ജനുവരിയില്‍ ഇവിടെ എത്തിയിരുന്നതായാണ് ചിത്രം വ്യക്തമാക്കുന്നത്.
തെയ്യത്തില്‍ നിന്ന് ഇവർ പ്രസാദം വാങ്ങുന്ന ദൃശ്യങ്ങൾ യൂട്യൂബിലുണ്ട്. കേരളത്തില്‍ നടത്തിയ ഏഴു ദിവസത്തെ സന്ദര്‍ശനത്തിനിടയിലാണ് ജ്യോതി ഈ ക്ഷേത്രത്തിലെത്തിയതെന്നാണ് കരുതുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ജ്യോതിയെ ഇപ്പോള്‍ കോടതി 14 ദിവസത്തെ എൻഐ.എകസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർപിടിച്ചെടുത്ത ജ്യോതിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്ടോപ്പില്‍ നിന്നും വീണ്ടെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെതന്ത്ര പ്രധാനമായ ഏഴിമല നാവിക അക്കാദമി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ ജ്യോതിയുടെ പയ്യന്നൂർ സന്ദർശനം അതീവ ഗൗരവകരമായാണ് ദേശീയ അന്വേഷണ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും വീക്ഷിക്കുന്നത്.