
തളിപ്പറമ്പ്: എം.എസ്.എഫ് നേതാവായഅരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനും ടി വി രാജേഷിനും എതിരായി മൊഴി നൽകിയ സാക്ഷികളെ തട്ടിക്കൊണ്ടുപോയി മൊഴിമാറ്റിച്ചുവെന്ന കേസിൽ സിപിഎം നേതാവിനെ കോടതി വെറുതെ വിട്ടു. സി പി സലീം എന്നയാളെയാണ് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം വി അനുരാജ് വെറുതെ വിട്ടത്. ആരോപണത്തിൽ മതിയായ തെളിവുകളില്ലെന്ന് വിധി പറയുന്നു. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ പ്യൂൺ സി പി അബു, മുസ്ലിം ലീഗ് പ്രവർത്തകനായ സാബിർ എന്നിവരാണ് തങ്ങളെ സിപിഎമ്മുകാർ തട്ടിക്കൊണ്ടു പോയതായി പോലിസിൽ പരാതി നൽകിയത്.
തങ്ങൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അവിടെയുണ്ടായിരുന്ന ജയരാജനും രാജേഷും ഷുക്കൂറിനെ കൊല്ലാൻ നിർദേശം നൽകുന്നത് കേട്ടു എന്നാണ് അബുവും സാബിറും മൊഴി നൽകിയിരുന്നത്. 2013 സെപ്റ്റംബർ 21ന് അബുവിനേയും സാബിറിനേയും തളിപ്പറമ്പിൽ നിന്ന് സലീം നിർബന്ധപൂർവം കാറിൽ കയറ്റി ബക്കളത്ത് ഹോട്ടലിൽ എത്തിക്കുകയായിരുന്നു എന്നാണ് പരാതി. ഹോട്ടലിൽ പ്രതിഭാഗം അഭിഭാഷകനായ നിക്കോളാസ് ജോസഫും ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും ഭീഷണിപ്പെടുത്തി വിവിധ കടലാസുകളിൽ ഇരുപതോളം ഒപ്പിടുവിച്ചു. രാത്രിയോടെ തളിപ്പറമ്പിൽ കൊണ്ടുവിട്ടു.
പിറ്റേന്ന് മൊഴി മാറ്റിയെന്ന് വാർത്ത വന്നപ്പോഴാണ്, മൊഴിമാറ്റുന്നതിനുള്ള കടലാസുകളിലാണ് തങ്ങൾ ഒപ്പിട്ടതെന്ന് അറിയുന്നതെന്ന് ഇരുവരും പരാതിയിൽ പറഞ്ഞിരുന്നു. നിക്കോളാസ് ജോസഫും കേസിൽ പ്രതിയായിരുന്നു. എന്നാൽ ഹൈക്കോടതി പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. കേസിന്റെ വിചാരണയിൽ സാബിർ ഹാജരായില്ല. ഇയാൾ വിദേശത്താണ്.