പുതുച്ചേരി ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് : കാജലിനും തമന്നയ്ക്കും നോട്ടിസ് അയയ്ക്കും

02:05 PM Jun 21, 2025 | Neha Nair

ചെന്നൈ: പുതുച്ചേരിയിൽ ക്രിപ്‌റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് നടിമാരായ കാജൽ അഗർവാൾ, തമന്ന ഭാട്ടിയ എന്നിവർക്ക് നോട്ടിസ് അയയ്ക്കാൻ സൈബർ ക്രൈം പൊലീസ്. മുൻ കേന്ദ്ര സർക്കാർ ജീവനക്കാരന്റെ 98 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലെ അന്വേഷണത്തിൽ അഷ്‌പെ എന്ന വെബ്‌സൈറ്റ് നിർമിച്ചയാൾ അടക്കം 5 പേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് 2 കാറുകൾ, മൊബൈൽ ഫോൺ, ലാപ്‌ടോപ്, പണം എന്നിവയും പിടിച്ചെടുത്തു.

കാജൽ അഗർവാൾ, തമന്ന ഭാട്ടിയ എന്നിവർ കമ്പനിയുടെ ഉദ്ഘാടനത്തിനും പ്രചാരണത്തിനും പണം കൈപ്പറ്റിയതായി പൊലീസ് പറയുന്നു. കാജൽ അഗർവാളിന് 28 ലക്ഷം രൂപയും തമന്ന ഭാട്ടിയയ്ക്ക് 34 ലക്ഷം രൂപയും നൽകിയെന്നാണ് ആരോപണം. ഇതേത്തുടർന്നാണ് ഇരുവർക്കും നോട്ടിസ് അയയ്ക്കാൻ പൊലീസ് തീരുമാനിച്ചത്. കേസിലെ പ്രധാന പ്രതിയായ ദുബായ് സ്വദേശിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു സൈബർ ക്രൈം പൊലീസ് അറിയിച്ചു.