പോക്സോ കേസിൽ പെൺകുട്ടിയുടെ അഭ്യർത്ഥനയെ തുടർന്ന് പ്രതിക്കെതിരായ എഫ്ഐആർ റദ്ദാക്കി ഡൽഹി ഹൈക്കോടതി

02:40 PM Jun 05, 2025 | Neha Nair

ഡൽഹി: പോക്സോ കേസിൽ പെൺകുട്ടിയുടെ അഭ്യർത്ഥനയെ തുടർന്ന് പ്രതിയുടെ പേരിലുള്ള എഫ്ഐആർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി. പക്ഷെ, പ്രതിയുടെ പെരുമാറ്റത്തിൽ നീരസം രേഖപ്പെടുത്തി ഒരു മാസം സർക്കാർ ആശുപത്രിയിൽ സാമൂഹികസേവനം നടത്താൻ ഹൈക്കോടതി
ഉത്തരവിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സാമൂഹിക മാധ്യമത്തിലൂടെ സംവദിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോകൾ കരസ്ഥമാക്കിയ ശേഷം പെൺകുട്ടിയോട് പണം ആവശ്യപ്പെടുകയുമായിരുന്നു പ്രതി. ഒരു വർഷത്തോളം പ്രതി ആവശ്യപ്പെട്ട പണം നൽകിയ പെൺകുട്ടി പിന്നീട് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

2017-ലാണ് ഇരുവരും സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടി സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ചു. പിന്നീട് ഇവർ തമ്മിലുള്ള ആശയവിനിമയം ഇല്ലാതായെങ്കിലും 2018 ഫെബ്രുവരി മുതൽ പ്രതി പരാതിക്കാരിയിൽനിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി. ചിത്രങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി. 2019 ഓഗസ്റ്റ് വരെ ഈ രീതിയിൽ പെൺകുട്ടിയിൽനിന്ന് പണം തട്ടി. എന്നാൽ കേസ് കോടതിയിൽ എത്തിയതോടെ ഇരുവരും തമ്മിൽ ഒത്തുതീർപ്പ് ഉണ്ടാവുകയും പെൺകുട്ടി കേസിൽനിന്ന് പിന്മാറുകയുമായിരുന്നു.

തുടർന്ന് ഇരുവരും സൗഹാർദ്ദപരമായി തർക്കങ്ങൾ പരിഹരിക്കുകയും മേയിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. എഫ്.ഐ.ആർ റദ്ദാക്കുന്നതിന് പരാതിക്കാരി സമ്മതിക്കുകയും ചെയ്തു. നിലവിൽ താൻ വിവാഹാലോചനകൾ നടത്തുകയാണെന്നും സംഭവത്തിൽനിന്ന് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് എഫ്ഐആർ റദ്ദാക്കാൻ തയ്യാറായത്. നിലവിലുള്ള ഒരു ക്രിമിനൽ കേസ് തന്റെ ഭാവി അവസരങ്ങൾക്കും വ്യക്തിബന്ധങ്ങൾക്കും തടസ്സമാവുമെന്നും സാമൂഹിക കളങ്കം ഉണ്ടാക്കിയേക്കാമെന്നും പെൺകുട്ടി വ്യക്തമാക്കി.

എന്നാൽ, ഒരു സ്‌കൂൾ വിദ്യാർത്ഥിനിയോട് ഇത്തരത്തിൽ പെരുമാറിയതിന് പ്രതിയെ വെറുതെവിടാൻ കോടതി തയ്യാറായില്ല. ജൂൺ 1 മുതൽ 30 വരെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ സാമൂഹിക സേവനം ചെയ്യാൻ കോടതി പ്രതിക്ക് നിർദ്ദേശം നൽകി. അവിടെ വെച്ച് മെഡിക്കൽ സൂപ്രണ്ട് അദ്ദേഹത്തിന് നിർദ്ദേശങ്ങൾ നൽകുകയും ചുമതലകൾ ഏൽപ്പിക്കുകയും ചെയ്യും.
പരാതിക്കാരിയുടെ ഭാവി ജീവിതത്തോടുള്ള ആദരവു കൊണ്ടാണ് അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എഫ്.ഐ.ആർ റദ്ദാക്കുന്നതെന്ന് കോടതി രേഖപ്പെടുത്തി. എങ്കിലും, എഫ്.ഐ.ആർ പുനരുജ്ജീവിപ്പിക്കാനുള്ള അവസരം കോടതി പരാതിക്കാരിക്ക് നൽകുകയും ചെയ്തു.