ന്യൂഡൽഹി: തുർക്കിഷ് എയർപോർട്ട് ഹാൻഡ്ലിങ് സ്ഥാപനമായ സെലിബിക്ക് സെക്യൂരിറ്റി ക്ലിയറൻസ് അനുമതി നിഷേധിച്ച നടപടി ശരിവെച്ച് ഡൽഹി ഹൈകോടതി. കമ്പനിയെ വിമാനത്താവള ജോലികളിൽ തുടരാനനുവദിക്കുന്നത് അപകടത്തിലേക്ക് വഴി വെക്കുമെന്നാണ് കോടതി നിരീക്ഷണം.
ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ(ബി.സി.എ.എസ്) കരാർ റദ്ദാക്കി കൊണ്ടുള്ള തീരുമാനം ചോദ്യം ചെയ്ത് കൊണ്ട് സെലിബി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സച്ചിൻ ദത്ത നിലപാട് വ്യക്തമാക്കിയത്.
17 വർഷമായി ഇന്ത്യയിൽ എയർപോർട്ട് ഹാൻഡ്ലിങ് രംഗത്ത് മികച്ച സേവനം നൽകികൊണ്ടിരിക്കുന്ന സ്ഥാപനമായിട്ടുകൂടി തുർക്കി പൗരൻമാർക്ക് കമ്പനിയിൽ ഓഹരിയുണ്ടെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിലെ ഒഴിവാക്കൽ തീരുമാനമെന്ന് സെലിബിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി ആരോപിച്ചു. പൊതുധാരണ വെച്ച് എടുക്കുന്ന തീരുമാനം 14000 ജീവനക്കാരെയാണ് ബാധിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. നിലവിലെ സാഹചര്യങ്ങളിൽ കമ്പനി വിമാനത്താവളങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നത് അപകടകരമാണെന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേഹ്ത പറഞ്ഞു.