+

മാധ്യമങ്ങള്‍ക്ക് കർശന നിര്‍ദേശം; സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

ഓപറേഷൻ സിന്ദൂറിന്റെയും പാക് പ്രകോപനത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ദേശസുരക്ഷ കണക്കിലെടുത്ത് എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധമായ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരമാവധി ഉത്തരവാദിത്വം കാണിക്കണം.

ഡൽഹി : സൈനിക നീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കർശന നിര്‍ദേശം. ഓപറേഷൻ സിന്ദൂറിന്റെയും പാക് പ്രകോപനത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ദേശസുരക്ഷ കണക്കിലെടുത്ത് എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളും വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പ്രതിരോധവും മറ്റ് സുരക്ഷാ സംബന്ധമായ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പരമാവധി ഉത്തരവാദിത്വം കാണിക്കണം. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

പ്രത്യേകിച്ച് പ്രതിരോധവുമായി ബന്ധപ്പെട്ട സൈന്യത്തിന്റെ നീക്കങ്ങളുടെ തത്സമയ കവറേജ്, ദൃശ്യങ്ങളുടെ പ്രചാരണം, ‘ഉറവിടങ്ങളില്‍” നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിങ് എന്നിവ നടത്തരുത്. ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ശത്രുക്കള്‍ക്ക് സഹായകരമാകുകയും ഓപ്പറേഷനുകളുടെ ഫലപ്രാപ്തിയില്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഉദ്യോഗസ്ഥരുടെ സുരക്ഷ അപകടത്തിലാക്കും.

കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ കവറേജ് ദേശീയ താത്പര്യങ്ങളില്‍ അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയിരുന്നു. ദേശസുരക്ഷയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, വ്യക്തികള്‍ എന്നിവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നിയമപരമായ ബാധ്യതകള്‍ക്ക് പുറമേ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ധാര്‍മിക ഉത്തരവാദിത്വവുമാണ്.

സുരക്ഷാ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും നീക്കങ്ങളുടെയും തത്സമയ സംപ്രേഷണം എല്ലാ ടിവി ചാനലുകളും ഒഴിവാക്കണം. അത്തരം പ്രവര്‍ത്തനം അവസാനിക്കുന്നതുവരെ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ ആനുകാലിക വിവരണം മാത്രമായി മാധ്യമ കവറേജ് പരിമിതപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് ലംഘിച്ചുള്ള സംപ്രേഷണം കേബിൾ ടി വി നെറ്റ്‌വർക്സ് നിയമത്തിന്റെ ലംഘനമായി കണക്കാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.
 

facebook twitter