ന്യൂഡൽഹി: വിരമിച്ച എയിംസ്(ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സർജനിൽനിന്ന് ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിലൂടെ തട്ടിയെടുത്തത് മൂന്ന് കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥർ എന്ന പേരിൽ ഡിജിറ്റൽ അറസ്റ്റ് നടത്തിയാണ് തട്ടിപ്പുകാർ ഡോക്ടറിൽനിന്ന് വൻതുക അടിച്ചെടുത്തത്.
തട്ടിപ്പുകാരിൽ രണ്ടുപേരെ പോലീസ് പിടികൂടി. ഇവരിൽനിന്ന് 2.2 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 12-നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഗ്രേറ്റർ കൈലാഷ് നിവാസിയായ 92 വയസ്സുള്ള സർജന് അപരിചിത നമ്പറുകളിൽനിന്ന് തുടർച്ചയായി കോളുകൾ ലഭിച്ചു. തുടക്കത്തിൽ, ട്രായിലെ ഉദ്യോഗസ്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർജൻ ഉൾപ്പെട്ടിരിക്കുന്നതായി അറിയിച്ചു.
കേസ് അവസാനിപ്പിക്കണമെങ്കിൽ മഹാരാഷ്ട്ര പോലീസുമായി സംസാരിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. സർജൻ ഇതു സമ്മതിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ കോൾ മഹാരാഷ്ട്ര പോലീസിൽ നിന്നുള്ള ആളാണെന്ന് അവകാശപ്പെട്ട മറ്റൊരാൾക്ക് കൈമാറി. കേസിന്റെ വിശദാംശങ്ങൾ മറ്റാരോടും വെളിപ്പെടുത്താൻ പാടില്ലെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ, വിവരങ്ങൾ അറിയുന്ന എല്ലാവരും അന്വേഷണ പരിധിയിൽ വരുമെന്നും ഇവർ പറഞ്ഞതായി പോലീസ് അറിയിച്ചു.
തുടർന്ന് വ്യാജ കോടതി ഉത്തരവുകളുടെ പകർപ്പുകൾ കാണിച്ചു. ഒന്നിലധികം തട്ടിപ്പുകേസുകളിൽ പങ്കാളിത്തം കാണിക്കുന്നതായിരുന്നു അവ. തുടർന്ന് പ്രതികൾ ഇയാളെ വെർച്വൽ വിചാരണയ്ക്ക് വിധേയനാക്കി. വിരണ്ടുപോയ സർജനു മുന്നിൽ തട്ടിപ്പുകാർ രക്ഷപ്പെടാനുള്ള മാർഗവും ഉപദേശിച്ചു കൊടുത്തു. കൈവശമുള്ള പണമെല്ലാം സെബി അംഗീകൃത അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. എല്ലാ കുറ്റങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ടാൽ പണം തിരികെ നൽകുമെന്ന് അവർ വാഗ്ദാനം ചെയ്തു. തുടർന്ന് സർജൻ തന്റെ മുഴുവൻ പണവും മൂന്ന് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.