'ക്രിമിനൽ ഗൂഢാലോചന, യാദൃച്ഛികമായി നടന്നതെന്ന് ആർക്കും തോന്നുന്നില്ല'; ദിലീപിന് ആദ്യ കുരുക്ക് വീണത് മഞ്ജു വാര്യരുടെ വെളിപ്പെടുത്തലിലോ‍? നിർണായകമായത് ആ പ്രസംഗം

02:24 PM Dec 08, 2025 |


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെറുതെ വിട്ട ശേഷം നടി മഞ്ജുവാര്യരുടെ 'ക്രിമിനൽ ഗൂഢാലോചന'യെന്ന് എടുത്തുപറഞ്ഞ ദിലീപിന്റെ പരാമർശം ചർച്ചയാകുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമാണെന്നും വെറുതെ വിട്ട ശേഷം ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയത്. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു. 

കൊടും ക്രൂരതയ്ക്ക് പിന്നിൽ വ്യക്തമായ പ്ലാനിംഗും ഗൂഡാലോചനയും നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യർ രംഗത്തെത്തിയതോടെ ദിലീപിനുള്ള ആദ്യ കുരുക്ക് വീണത്. നടി ആക്രമിക്കപ്പെട്ടതിൻറെ തൊട്ടടുത്ത ദിവസം കൊച്ചിയിലെ ദർബാർ ഹാളിൽ ചേർന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലായിരുന്നു മഞ്ജുവിൻറെ പ്രതികരണം.

ഒറ്റ രാത്രിയിൽ, പെട്ടെന്നുണ്ടായ ഏതോ ഒരു കാരണത്താൽ നടന്ന അതിക്രമം എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്ന സംഭവത്തിന് പിന്നിലെ ഹീനമായ ഗൂഢാലോചനയെ കുറിച്ചുള്ള ആദ്യ സൂചനകൾ കടന്നുവരുന്നത് ആ പ്രസംഗത്തിൽ നിന്നാണ്. മഞ്ജു വാര്യർ ആയിരുന്നു സധൈര്യം ആ പ്രസംഗം നടത്തിയ നടി.

മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗം:

'ഇവിടെ ഇരിക്കുന്ന പലരെയും സുരക്ഷിതരായി വീടുകളിലെത്തിച്ച ഡ്രൈവർമാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവർത്തകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഇതിന് പിന്നിൽ നടന്നിരിക്കുന്നത് ഒരു ക്രിമിനൽ ഗൂഢാലോചനയാണ്. അതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുക എന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുക. വീടിന് അകത്തും പുറത്തും അവൾ പുരുഷന് നൽകുന്ന ബഹുമാനം തിരിച്ചുകിട്ടാനുള്ള അർഹത സ്ത്രീക്കുണ്ട്. ആ സന്ദേശമാണ് എല്ലാവർക്കും നൽകാൻ ഞാൻ ആഗ്രഹിക്കുന്നത്,'

ഈ പ്രസംഗത്തിൽ മാത്രമല്ല, തുടർന്നങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം മഞ്ജു വാര്യർ ശക്തമായി തന്നെയാണ് അതിജീവിതയ്ക്കായി നിലപാടെടുത്തത്. തന്റെ സുഹൃത്തിനും സഹപ്രവർത്തകയ്ക്കുമൊപ്പം അവർ എക്കാലവും ഉറച്ച് നിന്നു. 2017 ജൂൺ 21നാണ് മഞ്ജു വാര്യർ കേസിൽ മൊഴി നൽകുന്നത്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞിരുന്നെന്നും ഇത് ദിലീപിൽ വൈരാഗ്യം ഉണ്ടാക്കിയിരുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ മൊഴി. കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊഴികൾക്കൊപ്പം മഞ്ജു വാര്യരുടെ മൊഴി കൂടി ചേർത്താണ് ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായി ചേർക്കുന്നത്.

ആ സമയത്ത് ദിലീപിനെതിരെയുള്ള ആരോപണങ്ങൾക്ക് ശക്തിയേകുന്ന മൊഴികൾ സിനിമാരംഗത്തെ മറ്റ് പലരും നൽകിയിരുന്നു. പക്ഷെ അവരിൽ പലരും പൊലീസിന് നൽകിയ മൊഴി പിന്നീട് കോടതിയുടെ ഉൾത്തളങ്ങളിൽ മാറ്റിപ്പറഞ്ഞു. പക്ഷെ മഞ്ജു വാര്യർ വാക്കുകളിൽ വെള്ളം ചേർത്തില്ല, ഒന്നും അറിയില്ലെന്ന് പറഞ്ഞില്ല. കേസിന്റെ വിചാരണ വർഷങ്ങൾ കടന്നുപോയപ്പോഴും, പലതവണ അന്വേഷണത്തിന്റെ ഭാഗമായി നിയമവഴികളിൽ വരേണ്ടി വന്നപ്പോഴും മഞ്ജു വാര്യർ തന്റെ വാക്കുകളിൽ ഉറച്ചുനിന്നു.

2022 ഏപ്രിൽ എട്ടിന് തുടരന്വേഷണത്തിന്റെ ഭാഗമായി മഞ്ജുവിനെ വീണ്ടും ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരുന്നു. കേസിൽ പ്രധാനമായ ചില ശബ്ദരേഖകൾ ദിലീപിന്റേതാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു അത്. മഞ്ജു അത് കേൾക്കുകയും ദിലീപിന്റേതാണെന്ന് തിരിച്ചറിഞ്ഞ് മൊഴി നൽകുകയും ചെയ്തിരുന്നു. പിന്നീട് 2023ൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ സമയത്തും ചില ഡിജിറ്റൽ തെളിവുകളിലെ ദിലീപിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനും അന്വേഷണ സംഘം മഞ്ജുവിന്റെ സഹായം തേടിയിരുന്നു.

ഈ നിലപാടുകൾ എടുക്കുക എന്നതും അതിൽ ഉറച്ചുനിൽക്കുക എന്നതും മഞ്ജു വാര്യർക്ക് അത്ര എളുപ്പമായിരുന്നില്ല. ആ കാലയളവിൽ വ്യക്തിപരമായും സിനിമാരംഗത്ത് നിന്നും അവർ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. മഞ്ജു വാര്യർ സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ ചെയ്യപ്പെട്ടു. അവരെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകളും വീഡിയോകളും നിറഞ്ഞു. സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജുവിന്റെ ചിത്രങ്ങളിൽ നിന്നും അഭിനേതാക്കളെ പിൻവലിക്കാനുള്ള ശ്രമങ്ങൾ നടന്നു. പലതിനും പിന്നിൽ ദിലീപും സംഘവുമാണെന്ന സംശയങ്ങളുണർത്തുന്ന ചില തെളിവുകളും അക്കാലത്ത് പുറത്തുവന്നു.

എന്നാൽ, മഞ്ജു വാര്യർ തരിമ്പും പതറിയില്ല. പൊലീസിലും കോടതിയിലും നൽകിയ മൊഴികൾ മാറ്റിപ്പറഞ്ഞില്ല. അതിജീവിതയ്ക്കൊപ്പമെന്ന നിലപാടിൽ ഉറച്ച് തന്നെ നിന്നു. ഇപ്പോൾ കേസിൽ ഏറ്റവും നിർണായകമായ അന്തിമ വിധിയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേ, മഞ്ജു വാര്യർ എടുത്ത തീരുമാനങ്ങളുടെ പേരിൽ കൂടിയാകും നാളത്തെ ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക എന്ന് നിസംശ്ശയം പറയാം.