യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ, വൈറ്റ് ഹൗസിന്റെ കിഴക്കേ വിഭാഗത്തിലെ കെട്ടിടം പൂർണ്ണമായും തകർത്തു. ഇതിന് പകരമായി, വൈറ്റ് ഹൗസിനേക്കാൾ വലുപ്പമേറിയ ഒരു അത്യാധുനിക നൃത്തശാല നിർമ്മിക്കാനാണ് പദ്ധതി.പുതിയ നൃത്തശാലയുടെ നിർമ്മാണത്തിനായി കിഴക്കേ ഭാഗത്തെ കെട്ടിടം പൂർണ്ണമായും പൊളിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻപ് അമേരിക്കൻ പ്രഥമ വനിതമാർ ഉപയോഗിച്ചിരുന്നതും ചരിത്രപരവുമായ ഈ കെട്ടിടം നിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ അവശിഷ്ടങ്ങൾ മാത്രം കുന്നുകൂടി കിടക്കുന്നതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് പ്രസിഡന്റായിരുന്ന കാലത്ത് (1933–45), അദ്ദേഹത്തിന്റെ ഭാര്യയായ പ്രഥമ വനിത എലീനർ റൂസ്വെൽറ്റ് ആണ് ഈ കെട്ടിടത്തെ അതിഥികളെ സ്വീകരിക്കുന്നതിനും മറ്റ് ഔദ്യോഗിക പരിപാടികൾക്കുമായി പരിഷ്കരിച്ചത്.
രണ്ടു നിലകളിലായി നിർമ്മിച്ചിരുന്ന ഈ ഭാഗം, പൊതുജനങ്ങൾക്കും സന്ദർശകർക്കും ഔദ്യോഗിക വിരുന്നുകൾ, അവധിക്കാല സ്വീകരണങ്ങൾ, പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനായി പ്രവേശിച്ചിരുന്ന പ്രധാന കവാടമായിരുന്നു. ഈ പ്രവേശന കവാടവും ഇപ്പോൾ പൊളിച്ചുമാറ്റിയിട്ടുണ്ട്.
വൈറ്റ് ഹൗസിലെ പ്രധാന കെട്ടിടത്തെ കിഴക്കേ വിഭാഗവുമായി ബന്ധിപ്പിച്ചിരുന്ന തൂണുകളോടുകൂടിയ ഇടനാഴിയും ഏതാണ്ട് പൂർണ്ണമായി നീക്കം ചെയ്യപ്പെട്ടു. ജാക്വലിൻ കെന്നഡിയുടെ പേരിലുള്ള പൂന്തോട്ടവും പൊളിച്ചുമാറ്റിയതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനോട് ചേർന്നുള്ള സുരക്ഷാ ബങ്കർ നവീകരിക്കുന്നതാണ്.
ട്രംപ് പ്രഖ്യാപിച്ച ഈ പുതിയ നൃത്തശാലയ്ക്ക് 90,000 ചതുരശ്ര അടി (ഏകദേശം 8,361 ചതുരശ്ര മീറ്റർ) വിസ്തീർണ്ണമുണ്ടാകും. ഇത് വൈറ്റ് ഹൗസിലെ പ്രധാന കെട്ടിടത്തിന്റെ വിസ്തീർണ്ണമായ 5,109 ചതുരശ്ര മീറ്ററിനേക്കാൾ വലുതായിരിക്കും. പദ്ധതിയുടെ നിർമ്മാണച്ചെലവിൽ തുടർച്ചയായി വർദ്ധനവുണ്ടായിട്ടുണ്ട്. ജൂലൈ മാസത്തിൽ 20 കോടി ഡോളറായി പ്രഖ്യാപിച്ചു. അത് പിന്നീട് 25 കോടി ഡോളറായി പുതുക്കി. ഏറ്റവും ഒടുവിൽ, 30 കോടി ഡോളറാണ് (ഏകദേശം 2635 കോടി ഇന്ത്യൻ രൂപ) പ്രതീക്ഷിക്കുന്ന ചെലവ്. നിർമ്മാണത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് പൊളിക്കലിനും ഉയർന്ന ചെലവിനും കാരണമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വിശദീകരിച്ചു.