
വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. കുട്ടിക്കാനം മരിയൻ കോളേജിൽ സംഘടിപ്പിച്ച ‘ലോകം കൊതിക്കും കേരളം’ വിഷൻ 2031 സംസ്ഥാനതല ടൂറിസം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബജറ്റിൽ വലിയ പ്രാധാന്യമാണ് ടൂറിസത്തിന് നൽകുന്നത്. ഹെലി ടൂറിസം, ഹെൽത്ത് ടൂറിസം, ബീച്ച് ടൂറിസം, മൈസ് ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്, പിൽഗ്രിം ടൂറിസം തുടങ്ങിയ മേഖലകളിൽ വലിയ സാധ്യകളാണ് കേരളത്തിനുള്ളത്. ലോകത്തെവിടെയും ലഭിക്കുന്ന ടൂറിസം അനുഭവങ്ങൾ കേരളത്തിലും ലഭിക്കും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. ജി.ഡി.പിയുടെ 12 ശതമാനം ടൂറിസം മേഖലയിൽ നിന്ന് ലഭിക്കുന്നു. 55,000 കോടിയിലധികം രൂപയാണ് ആഭ്യന്തര ടൂറിസത്തിൽ നിന്ന് കേരളത്തിന് ലഭിക്കുന്നത്. പ്രാദേശിക സെസ്റ്റിനേഷനുകൾക്ക് വലിയ പ്രാധാന്യമാണ് കേരളത്തിലുള്ളത്. കൂടുതൽ പൊതു ഇടങ്ങൾ വികസിപ്പിക്കുന്നതും ടൂറിസം മേഖലയ്ക്ക് കരുത്തേകും. പൊതു ഇടങ്ങളുടെ വികസനം ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് നൽകുന്നത്. മൂന്നാർ, വയനാട് പോലുള്ള പ്രദേശങ്ങളിൽ ഫ്‌ളൈ ഓവർ , മികച്ച റോഡുകൾ പോലുള്ള അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ടെന്നും ടൂറിസം രംഗത്ത് ഒരു ഫെസിലിറ്റേറ്ററായി നിലകൊള്ളുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നയരേഖ അവതരിപ്പിച്ചു.
കോവിഡിനു ശേഷം ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിനോദസഞ്ചാര മേഖല പ്രധാന വ്യവസായമായി മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. കോവിഡിന് ശേഷം വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിക്കും മുകളിലെത്തി. ആഭ്യന്തര - വിദേശ സഞ്ചാരികളുടെ സന്ദർശക എണ്ണത്തിൽ മൂന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു. വിഷൻ 2031 ടൂറിസം സെമിനാർ ടൂറിസത്തിന്റെ ഭാവിക്ക് മുതൽകൂട്ടാകുമെന്നും നയരേഖയിൽ ടൂറിസം പദ്ധതികൾ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭാവി ടൂറിസമാണെന്നും ഓരോ പൗരനും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരായി മാറണമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം രംഗത്ത് ഭാവനാത്മകമായ പ്രവർത്തന മാർഗരേഖ നടപ്പാക്കുവാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സവിശേഷവും നൂതനവുമായ ടൂറിസം നയം നടപ്പാക്കാൻ കഴിഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ തന്നെ മതിപ്പുളവാക്കുന്ന രീതിയിൽ വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ടൂറിസം രംഗത്തെ വളർച്ച ജിഡിപി കുതിപ്പിനും വഴിയൊരുക്കി. 2031 ലെ ടൂറിസം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ടൂറിസം സെമിനാർ ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് കുതിപ്പോകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വർഷത്തെ ടൂറിസം രംഗത്തെ വികസന നേട്ടങ്ങൾ വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി കെ. ബിജു അവതരിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ എ. രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, വൈസ് പ്രസിഡന്റ് ഉഷാ കുമാരി, കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്. കെ. സജീഷ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം സി. വി. വർഗീസ്, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ ശിഖാ സുരേന്ദ്രൻ, വിനോദ സഞ്ചാര വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. എസ്. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.