+

റെയ്ഡിനിടെ എഞ്ചിനീയര്‍ ജനാലയിലൂടെ വലിച്ചെറിഞ്ഞത് 500 രൂപയുടെ നോട്ടുകെട്ടുകള്‍; രണ്ട് കോടി രൂപ പിടിച്ചെടുത്തു

റെയ്ഡുകള്‍ തുടരുകയാണെന്നും ഇയാളുടെ സ്വത്തു വിവരത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയതിന് പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകള്‍ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എഞ്ചിനീയര്‍. ഒഡീഷ സര്‍ക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇയാളില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. എട്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, 12 ഇന്‍സ്‌പെക്ടര്‍മാര്‍, ആറ് അസിസ്റ്റന്റ് സബ്-ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അംഗുലിലെ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി പുറപ്പെടുവിച്ച സെര്‍ച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.


ഭുവനേശ്വര്‍, അംഗുല്‍, പിപിലി എന്നിവിടങ്ങളിലുള്ള ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭുവനേശ്വറിലെ ദുംദുമയിലെ ഫ്ളാറ്റില്‍ വിജിലന്‍സ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകള്‍ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോട്ടുകെട്ടുകള്‍ താഴേക്കെറിഞ്ഞത്.
റെയ്ഡുകള്‍ തുടരുകയാണെന്നും ഇയാളുടെ സ്വത്തു വിവരത്തെപ്പറ്റിയുള്ള അന്വേഷണം നടന്നുവരികയാണെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

facebook twitter