
തിരുവനന്തപുരം : വർക്കലക്ക് സമീപത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വച്ച് യാത്രക്കാരിയെ അക്രമി ചവിട്ടി പുറത്തിട്ട സംഭവം ഏറെ ഞെട്ടിക്കുന്നതും ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നതുമാണ്.യാത്രക്കാരുടെ ജീവന് റെയിൽവേ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നുള്ളതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ സംഭവം.ട്രെയിനിൽ വച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ട സൗമ്യയുടെ അവസ്ഥ മുതൽ ഇങ്ങോട്ട് ട്രെയിൻ യാത്രയിലെ സ്ത്രീ സുരക്ഷിതത്വം നാം ചർച്ച ചെയ്യുകയാണ്. കോഴിക്കോട് വച്ച് ട്രെയിനിന് തീയിട്ട സംഭവവും, വിവിധ ഘട്ടങ്ങളിൽ യാത്രക്കാരും ടിടിആറും ഉൾപ്പെടെ ആക്രമിക്കപ്പെടുന്ന സംഭവങ്ങളും ആവർത്തിക്കപ്പെട്ടു.എന്നാൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നില്ല.
കേരളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളിൽ ആവശ്യത്തിന് പോലീസിനെയോ സുരക്ഷാ ജീവനക്കാരെയോ നൽകാൻ കേന്ദ്രസർക്കാർതയ്യാറല്ല.റെയിൽവേയിൽ കുറെ വർഷങ്ങളായിട്ട് സ്ഥിരം നിയമനങ്ങൾ നടക്കുന്നില്ല. പകരം പല പോസ്റ്റുകളും കരാർവത്ക്കരിക്കുകയും ചെയ്തു. റെയിൽവേയിൽ അപ്രഖ്യാപിത നിയമന നിരോധനം കേന്ദ്രസർക്കാർ തുടരുകയാണ്. അതിന്റെ ഫലമായി തന്നെ ആവശ്യത്തിന് ജീവനിക്കാരില്ലാത്ത അവസ്ഥയുണ്ട്.
പണം മുടക്കി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് യാതൊരു സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാറിന് കഴിയുന്നില്ല. കേരളത്തോട് തുടരുന്ന റെയിൽവേയുടെ അവഗണനയുടെ മറ്റൊരു പരിണിതഫലം കൂടിയാണ് ഇത്തരത്തിൽ നടക്കുന്ന അക്രമങ്ങൾ.അത്യന്തം ഗുരുതരവും നിരുത്തരവാദിത്തപരവുമായ കേന്ദ്രസർക്കാറിന്റെ ഈ കെടുകാര്യസ്ഥത അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.യാത്രക്കാരുടെ ജീവൻ വച്ച് പന്താടുന്ന റെയിൽവേയുടെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.
അക്രമത്തിനിരയായ യുവതിക്ക് സൗജന്യമായ ചികിത്സ റെയിൽവേ ഉറപ്പുവരുത്തണം.
ട്രെയിൻ യാത്രക്കാർക്കെതിരായ അക്രമത്തിൽ അനാസ്ഥ തുടരുന്ന റെയിൽവേക്കും കേന്ദ്രസർക്കാരിനും എതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ട്രെയിൻ യാത്രക്കാരുടെ സുരക്ഷക്ക് കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.