കൊച്ചി: മലപ്പുറം സ്വദേശിയായ അധ്യാപികയുടെ ഫോണ്‍ വിവരങ്ങള്‍ ഭര്‍ത്താവിന് വേണ്ടി ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ ഡി.വൈ.എസ്.പി കെ.സുദര്‍ശന് സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയത് വിവാദമാകുന്നു.
അധ്യാപികയുടെ ഭര്‍ത്താവ് സുദര്‍ശന്റെ സുഹൃത്താണ്. ഭാര്യയെ സംശയിച്ച ഇയാള്‍ക്കുവേണ്ടിയാണ് ഡിവൈഎസ്പി ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഈ വിവരങ്ങള്‍ ഇയാള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കി ഭാര്യയെ അപമാനിക്കുകയും ചെയ്തു. സംഭവത്തില്‍ ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
2021 സെപ്തംബര്‍ 25-നാണ് കുറ്റകൃത്യം നടന്നത്. സബ്ഡിവിഷനില്‍ ജോലി ചെയ്യവേ സുദര്‍ശന്‍ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ഫോണ്‍നമ്പര്‍ എന്ന് കോഴിക്കോട് സൈബര്‍ സെല്ലിനെ തെറ്റിദ്ധരിപ്പിച്ചാണ് മൊബൈല്‍ നമ്പറിന്റെ കാള്‍ ഡീറ്റെയ്ല്‍സ് നിയമവിരുദ്ധമായി കൈക്കലാക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സുദര്‍ശനന്‍ കുറ്റക്കാനാണെന്ന് കണ്ടെത്തുകയും ശമ്പള ഇന്‍ക്രിമെന്റ് തടഞ്ഞ് സര്‍വ്വീസ് അച്ചടക്ക നടപടി കൈക്കൊള്ളുകയും ചെയ്തു. ഇതിനെതിരെ കെ.സുദര്‍ശന്‍ നല്‍കിയ ഹര്‍ജിയും റിവ്യൂ ഹര്‍ജിയും സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചിരുന്നു. അതിന് ശേഷം നല്‍കിയ ദയാഹര്‍ജിയിലാണ് കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി മാത്രം ചെയ്ത പ്രവര്‍ത്തിയാണിത് എന്ന വാദം അംഗീകരിച്ചാണ് കുറ്റവിമുക്തനാക്കിയത്. എന്നാല്‍, അധ്യാപികയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടില്ല. അവര്‍ വിവാഹ മോചന നടപടികളുമായി മുന്നോട്ടുപോകവെ ഇത്തരമൊരു വാദം എങ്ങിനെ അംഗീകരിച്ചു എന്നതാണ് ചോദ്യം. മാത്രമല്ല, ഏതു കാര്യത്തിനായാലും ഫോണ്‍ അനധികൃതമായി ചോര്‍ത്തുന്നത് കനത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്.
കുടുംബത്തിനും സമൂഹത്തിനും മാനം കെടുത്തുന്നതിനാണ് ആ ഫോണ്‍ വിവരങ്ങള്‍ ഉപയോഗിച്ചതെന്നും നേരത്തേ പരാതിയില്‍ അധ്യാപിക പറഞ്ഞിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അയാളില്‍ നിന്ന് പിരിഞ്ഞ് ജീവിക്കുന്ന അധ്യാപിക വിവാഹമോചനത്തിനുള്ള നിയമനടപടികള്‍ നടത്തിവരികയാണ്.
സുദര്‍ശനെതിരെയുള്ള നടപടി പിന്‍വലിക്കുന്നതിന് മുമ്പും കുടുംബത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു കുറ്റകൃത്യമെന്ന ഇയാളുടെ വാദത്തിനോടുള്ള പരാതിക്കാരിയുടെ പ്രതികരണം കുറ്റം റദ്ദാക്കുന്നതിന് മുമ്പ് ആരും അന്വേഷിച്ചിട്ടില്ല.