കണ്ണൂർ :സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാർ ബസ് ഉടമകളെ അന്യായമായി ദ്രോഹിക്കുകയാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് സംസ്ഥാന ഭാരവാഹികൾ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇനിയും ഈ നില തുടരാനാവില്ല. സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് അനിശ്ചിത കാല സമരം ആരംഭിക്കും. മറ്റു ട്രേഡ് യൂനിയൻ സംഘടനകളുമായി ആലോചിച്ച് അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബസ് വ്യവസായ രംഗംവിവിധങ്ങളായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണെന്നും ഈക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ഗതാഗത മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകിയിട്ടും പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും പരിഹാരമായില്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു.
സ്വകാര്യ ബസ് വ്യവസായത്തിൻ്റെ നിലനിൽപിനും അടിയന്തിരാവശ്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി തൊഴിലാളി സംഘടനകളെ ഉൾപ്പെടുത്തി അനിശ്ചിത കാല സമരം പ്രഖ്യാപിക്കുവാൻ ബസുടമകൾ നിർബന്ധിതമായിരിക്കുകയാണ്.
ബസ് ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തിയ ഗതാഗത വകുപ്പിൻ്റെ പുതിയ ഉത്തരവും ബസ്സുടമകളെ ബുദ്ധിമുട്ടിക്കുകയാണ്. ആർ.ടി ഓഫീസിലെ സേവനങ്ങൾക്ക് പി.സി.സി നിർബന്ധമാക്കിയിരിക്കുകയാണ്. മാധ്യമങ്ങളെ കാണുമ്പോൾ അപ്പോൾ തോന്നുന്ന കാര്യങ്ങൾ പ്രഖ്യാപിക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി 'ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് മന്ത്രി പ്രഖ്യാപിക്കുന്നത്. നേരത്തെ ഓട്ടോറിക്ഷയിൽ സ്റ്റിക്കർ പതിച്ചില്ലെങ്കിൽ പണം യാത്രക്കാർ കൊടുക്കേണ്ടെന്ന ഉത്തരവിട്ടു. എന്നാൽ അതു നടപ്പിലാക്കാനാവാതെ പൊളിഞ്ഞത് നാം കണ്ടതാണ്.
വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പാക്കിയിട്ടില്ല. 14 വർഷം മുൻപത്തെ നിരക്കാണ് ഇപ്പോഴും ഉള്ളത്. ദീർഘ ദൂര - ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റ് പുതുക്കി നൽകാത്തതും ഇ ചലാൻ വഴി ഭീമമായ പിഴ ചുമത്തുന്നതും ബസ് വ്യവസായത്തെ തകർക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. നാൽപതു വർഷത്തോളം സ്വകാര്യ ബസുകൾ നടത്തിയ ദീർഘദൂര സർവീസുകൾ, ലിമിറ്റഡ് സ്റ്റോപ്പുകൾ എന്നിങ്ങനെ വേർതിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്ക് കൈമാറുകയാണ് ഇതു സംബന്ധിച്ച ഹൈകോടതി ഉത്തരവ് നടപ്പിലാക്കുന്നില്ല. ഗത്യന്തരമില്ലാതെയാണ് സ്വകാര്യ ബസ് പണിമുടക്ക് നടത്തുന്നത്. അല്ലെങ്കിൽ ബസ് വ്യവസായം തന്നെ ഇല്ലാതാവും.
23 വർഷം മുൻപ് 34000 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നത് ഇപ്പോൾ എട്ടായിരമായി ചുരുങ്ങിയിരിക്കുകയാണ്. സർക്കാർ അവഗണന തുടർന്നാൽ ഈ വ്യവസായം തന്നെ ഇല്ലാതാവുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ബസ് തൊഴിലാളികൾക്ക് ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് തെളിയിക്കുന്ന പൊലിസ് ക്ളീയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തൊഴിലാളികളെ പൊതു സമൂഹത്തിൽ അപമാനിക്കുന്നതിനാണ്. ക്രിമിനലുകൾ ജോലി ചെയ്യുന്നത് സ്വകാര്യ ബസ് മേഖലയിലല്ല. ഇതിനായി 800 രൂപ ഈടാക്കി സർക്കാർ ദ്രോഹിക്കുമ്പോൾ ഈ തൊഴിൽ മേഖലയിലേക്ക് ആളുകളെ കിട്ടാതാവുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നേൻ, കെ സത്യൻ, രാജ് കുമാര കരുവാരത്, വിജയകുമാർ, ഗംഗാധരൻ, പി പി മോഹനൻ പങ്കെടുത്തു