
കൊച്ചി : യു.ഡി.എഫിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടെയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വറിനെ സന്ദര്‍ശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി ഒരു ചര്‍ച്ചയും അദ്ദേഹവുമായി ഇല്ലെന്ന തീരുമാനമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. യു.ഡി.എഫ് തീരുമാനം ഔദ്യോഗികമായി കണ്‍വീനര്‍ അന്‍വറിനെ അറിയിക്കുകയും ചെയ്തു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് അറിയിച്ചിട്ടും അദ്ദേഹം പിറ്റേ ദിവസവും പഴയതു തന്നെ ആവര്‍ത്തിച്ചു. അതുകൊണ്ട് ആ വാതില്‍ യു.ഡി.എഫ് അടച്ചു. അന്‍വറുമായി ചര്‍ച്ച ചെയ്യാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. രാഹുല്‍ അന്‍വറിനെ കാണാന്‍ പോയത് തെറ്റാണ്. ചര്‍ച്ചയുടെ വാതില്‍ അടയ്ക്കാന്‍ യു.ഡി.എഫ് യോഗമാണ് തീരുമാനിച്ചത്. ഇനി ചര്‍ച്ചയില്ല.
പത്രിക സമര്‍പ്പിക്കുന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടം. നിലമ്പൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. സര്‍ക്കാരിന്റെ 9 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ വിചാരണ ചെയ്യും ജനങ്ങള്‍ ഈ സര്‍ക്കാരിനെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. ബി.ജെ.പിയുമായുള്ള ബാന്ധവവും ചര്‍ച്ചയാക്കും. കഴിഞ്ഞ തവണ പൂരം കലക്കിയവരും അതിന് കൂട്ടു നിന്നവരും ഇപ്പോള്‍ പരസ്പരം അഭിനന്ദിക്കുകയാണ്. കേരളത്തെയാണ് ഇവര്‍ കബളിപ്പിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
'സംഘടനാപരമായി തൃക്കാക്കരയെക്കാളും പുതുപ്പള്ളിയേക്കാളും പാലക്കാട്ടേക്കാളും ശക്തമാണ് നിലമ്പൂര്‍. എല്‍.ഡി.എഫ് ട്രെന്‍ഡ് ഉണ്ടായിരുന്നപ്പോഴും 2700 വോട്ടിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. വിസ്മയകരമായ മുന്നൊരുക്കമാണ് നടത്തിയിരിക്കുന്നത്. അതിന്റെ ഫലം നിലമ്പൂരില്‍ ഉണ്ടാകും. ആരു മത്സരിച്ചലും ഞങ്ങളുടെ വേട്ട് കുറയില്ല. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടിയുള്ള 2026 ലെ പേരാട്ടത്തിന് ഞങ്ങളുടെ അനുഭാവികള്‍ തയാറെടുക്കുമ്പോള്‍ ഞങ്ങളുടെ ഒരു വോട്ടു പോലും പോകില്ല. ആര്യാടന്‍ ഷൗക്കത്ത് വന്‍ഭൂരിപക്ഷത്തിന് വിജയിക്കും.
യു.ഡി.എഫിന്റെ അഭിമാനത്തിന് പേറല്‍ ഏല്‍പ്പിക്കുന്ന ഒരു തീരുമാനവും ഉണ്ടാകില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്. വരണ്ട എന്നല്ല അതിന്റെ അര്‍ത്ഥം. യു.ഡി.എഫില്‍ നിന്നും ഒരാള്‍ പോലും പ്രകോപിപ്പിക്കുന്ന വര്‍ത്തമാനം പറഞ്ഞിട്ടില്ല. യു.ഡി.എഫിന്റെ അഭിപ്രായം പറയുന്ന ആളെന്ന നിലയിലാണ് എന്നെ ചീത്ത വിളിക്കുന്നത്. അതില്‍ ഒരു പരാതിയുമില്ല. നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. വരും ദിവസങ്ങളില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്നും' വിഡി സതീശൻ പറഞ്ഞു.