കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു; തീയണയ്ക്കാന്‍ വൈകിയാല്‍ കപ്പല്‍ മുങ്ങിയേക്കും

07:13 AM Jun 11, 2025 |


അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കപ്പലിലെ വലിയ തീനാളങ്ങള്‍ കുറഞ്ഞെങ്കിലും കനത്ത പുക തുടരുകയാണ്. കപ്പലിലുള്ള ഭൂരിഭാഗം കണ്ടെയ്‌നറുകളിലേക്കും തീപടര്‍ന്നിട്ടുണ്ട്. കപ്പല്‍ ചരിഞ്ഞതിനാല്‍ ദൗത്യം കൂടുതല്‍ ദുഷ്‌കരമായിട്ടുണ്ട്. ചരക്കുകപ്പലില്‍ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകള്‍ ഉടന്‍ കേരള തീരത്തടിയുമെന്നാണ് സൂചന.

പൊട്ടിത്തെറിക്കുന്ന കണ്ടെയ്‌നറുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. തീയണയ്ക്കാന്‍ വൈകിയാല്‍ കപ്പല്‍ മുങ്ങിയേക്കും. കോസ്റ്റ്ഗാര്‍ഡിന്റെ ആറ് വെസ്സല്‍സ് തീ അണക്കാനുള്ള ശ്രമം തുടരുന്നത്. കണ്ടെയ്നറുകളില്‍ പകുതിയും കത്തി നശിച്ചിട്ടുണ്ട്. കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചിലും തുടരുന്നുണ്ട്. വടക്കാന്‍ തീര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വസ്തുക്കള്‍ കടല്‍ തീരത്ത് അടിയുകയാണെങ്കില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ നാവികരില്‍ ആറു പേരാണ് ആശുപത്രിയില്‍ ഉള്ളത്. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യന്‍ പൗരന് 30 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കി നാല് പേരുടെ നില തൃപ്തികരമാണ്. കപ്പലില്‍ നിന്ന് ഇതുവരെ എണ്ണ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ നടപടിയുടെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിന് സ്മിറ്റ് സാല്‍വയ്ക്ക് ഡച്ച് കമ്പനിയെ എത്തിക്കുമെന്നാണ് വിവരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ആവശ്യപ്പെട്ടതനുസരിച്ചാണ് കപ്പല്‍ കമ്പനി പുതിയ സജ്ജീകരണം ഒരുക്കിയത്.

കണ്ടെയ്‌നറുകളില്‍ ഗുരുതരസ്വഭാവമുളള രാസവസ്തുക്കള്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ഔദ്യോഗികമായി അറിയിച്ചിരുന്നു. ചരക്കുകപ്പലിലെ 140 കണ്ടെയ്‌നറുകളില്‍ ഗുരുതര സ്വഭാവത്തിലുള്ള രാസവസ്തുക്കളാണ് ഉള്ളത്. പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്ന കീടനാശിനികളും കണ്ടെയ്‌നറുകളില്‍ ഉണ്ട്.