ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനിലയിൽ വർധനവ് രേഖപ്പെടുത്തി. ഇതോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദ്ദേശങ്ങൾ നൽകി. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും ചൂട് കനക്കുന്ന ഉച്ചസമയങ്ങളിൽ പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകി.
ഉഷ്ണ തരംഗ സാധ്യതയും നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡൽഹിയിൽ 45 ഡിഗ്രി താപനില രേഖപ്പെടുത്തിയെങ്കിലും താപനിലയും ഈർപ്പവും സംയോജിപ്പിക്കുന്ന താപസൂചിക 51.9 ഡിഗ്രിയായി ഉയർന്നു.
ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. ഒരാഴ്ച്ചയ്ക്കുള്ളിൽ താപനില വീണ്ടും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ മേഖലയിൽ മൺസൂണിന്റെ അഭാവമാണ് ചൂട് തീവ്രമാകാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണ്ടെത്തൽ.
അതേസമയം താപനില ഉയർന്നതിനൊപ്പം ഇടയ്ക്കിടെ എത്തുന്ന പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ഡൽഹിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.