ഇലോണ്‍ മസ്‌ക് ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ട്രംപിന് നല്‍കുമോ? സ്റ്റാര്‍ലിങ്കിന്റെ വരവ് സൈനിക രഹസ്യചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ്

04:15 PM Jun 09, 2025 | Raj C

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനരിക്കെ ഇതിന്റെ സുരക്ഷയെചൊല്ലി ആശങ്കയറിയിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്റ്റാര്‍ലിങ്കിന്റെ ആഗോള ശൃംഖലയും വിദേശ നിയന്ത്രണവും കണക്കിലെടുക്കുമ്പോള്‍, ഡാറ്റാ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കുക, സുരക്ഷാ ഏജന്‍സികള്‍ക്ക് കോള്‍ ഇന്റര്‍സെപ്ഷന്‍ അനുമതി നല്‍കുക തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

സ്റ്റാര്‍ലിങ്കിന്റെ സേവനത്തിന് ആവശ്യമായ റേഡിയോ തരംഗങ്ങള്‍ (സ്‌പെക്ട്രം) എങ്ങനെ വിതരണം ചെയ്യണം എന്നതില്‍ വിവാദമുണ്ട്. റിലയന്‍സ് ജിയോ പോലുള്ള പ്രാദേശിക ടെലികോം കമ്പനികള്‍ സ്‌പെക്ട്രം ലേലം വഴി നല്‍കണമെന്ന് വാദിക്കുമ്പോള്‍, സ്റ്റാര്‍ലിങ്ക് നേരിട്ട് അനുവദിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ അഭിപ്രായ വ്യത്യാസം ആദ്യഘട്ടങ്ങളില്‍ എതിര്‍പ്പുകള്‍ക്ക് കാരണമായി.

പ്രാദേശിക ടെലികോം കമ്പനികളുടെ മത്സരം: ജിയോ, എയര്‍ടെല്‍ തുടങ്ങിയ ഇന്ത്യന്‍ ടെലികോം ഭീമന്മാര്‍ സ്റ്റാര്‍ലിങ്കിനെ തുടക്കത്തില്‍ എതിര്‍ത്തിരുന്നു, കാരണം അതിന്റെ അതിവേഗ ഉപഗ്രഹ ഇന്റര്‍നെറ്റ് അവരുടെ ബ്രോഡ്ബാന്‍ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് ഭയന്നു. എന്നാല്‍, പിന്നീട് ഈ കമ്പനികള്‍ സ്റ്റാര്‍ലിങ്കുമായി സഹകരിക്കാന്‍ തീരുമാനിച്ചു, ഇത് എതിര്‍പ്പുകള്‍ ഒരു പരിധി വരെ കുറച്ചു.

സ്റ്റാര്‍ലിങ്കിന് ടെലികോം, ബഹിരാകാശ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളില്‍ നിന്നുള്ള അനുമതികള്‍ ആവശ്യമാണ്. ഈ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സമയവും സങ്കീര്‍ണമായ നടപടിക്രമങ്ങളും ആവശ്യമാണ്. ചിലര്‍ സ്റ്റാര്‍ലിങ്കിന് ലേലം കൂടാതെ സ്‌പെക്ട്രം അനുവദിക്കുന്നതിനെ 2G സ്‌പെക്ട്രം വിവാദവുമായി താരതമ്യം ചെയ്ത് വിമര്‍ശിക്കുന്നു, സ്‌പെക്ട്രം പൊതുസ്വത്താണെന്നും അത് സുതാര്യമായി വിതരണം ചെയ്യണമെന്നുമാണ് വാദം.

സ്റ്റാര്‍ലിങ്ക് സ്വതന്ത്രമായി പ്രവര്‍ത്തിച്ചാല്‍, പ്രത്യേക സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാകണം. മാനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഉന്നയിച്ച് കമ്പനി ഇത് എതിര്‍ക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. 

എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും, സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ അന്തിമ അനുമതിക്ക് അടുത്തെത്തിയിരിക്കുകയാണ്. സുരക്ഷാ ആശങ്കകള്‍ പരിഹരിച്ചതിന്റെ അടിസ്ഥാനത്തില്‍ 2025 മെയ് 7-ന് ടെലികോം വകുപ്പ് ലെറ്റര്‍ ഓഫ് ഇന്റന്റ് പുറപ്പെടുവിച്ചു. പ്രധാനമായും ദേശീയ സുരക്ഷ, സ്‌പെക്ട്രം വിതരണം, പ്രാദേശിക മത്സരം, നിയമനിര്‍മ്മാണ വെല്ലുവിളികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് എതിര്‍പ്പുകള്‍.