കണ്ണൂർ : സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി നിയമിതനായ കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ്. അയ്യരുടെ പ്രസ്താവനയ്ക്കെതിരായ വിവാധത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ. അനാവശ്യമായ വിവാദങ്ങളിലേക്കും വാദപ്രതിവാദങ്ങളിലേക്കും കൊണ്ടുപോയി ഒരു നല്ല ഐഎഎസ് ഓഫിസറെ അപകീർത്തിപ്പെടുത്തുന്നത് ശരിയായ രീതിയല്ലെന്നാണ് ജയരാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തന്റെ ജോലിയുടെ ഭാഗമായി താൻ ബന്ധപ്പെട്ടിരുന്ന മേഖലയുമായി നിലനിന്നിരുന്ന ഒരാൾ അവിടെ നിന്നും പോകുമ്പോൾ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഭാഗമായി ഇത്തരം പ്രതികരണങ്ങൾ നമ്മുടെ സമൂഹത്തിൽ സ്വാഭാവികമാണ്. അത്തരത്തിലുള്ള പ്രതികരണത്തിൽ എന്തിനാണ് ഇത്രമാത്രം വ്യാകുലപ്പെട്ട്, അപകീർത്തികരമായി വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അത് ഗുണകരമാണോ എന്ന് കോൺഗ്രസ് നേതൃത്വം ചിന്തിക്കുന്നത് നല്ലതാണെന്നും ജയരാജൻ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :-
ദിവ്യ എസ്. അയ്യർ ഐഎഎസ് നിലവിൽ വിഴിഞ്ഞം സീ പോർട്ടിന്റെ സിഇഒ ആയി ഇരിക്കുന്ന വ്യക്തിയാണ്. ഒരു സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ മന്ത്രിമാർ, അവരുടെ ഓഫിസുകൾ, അവിടെയുള്ള ഉദ്യോഗസ്ഥർ, ജീവനക്കാർ, ബഹുജനങ്ങൾ തുടങ്ങിയ ആളുകളുമായെല്ലാം നല്ല രീതിയിലുള്ള ബന്ധമുണ്ടാകും. അങ്ങനെ ബന്ധപ്പെടുന്നവർ വ്യക്തിപരമായി സ്നേഹ ബഹുമാനങ്ങൾ കാത്തുസൂക്ഷിക്കുന്നവരും പരസ്പരം വിവിധങ്ങളായ ചടങ്ങുകളിലും സൽക്കാരങ്ങളിലുമെല്ലാം പങ്കെടുക്കുകയും ചെയ്യും. അതെല്ലാം സർവ്വ സാധാരണമാണ്. അവരെല്ലാം പരസ്പര സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യും.
അത്തരത്തിൽ തന്റെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ സഹപ്രവർത്തകരായിരുന്നവർ ചില സ്ഥാനങ്ങളിലേക്കു വന്നാൽ അവർ ബന്ധപ്പെടുന്ന മേഖലയിലുള്ള അറിവും പരിചയവും എല്ലാംവച്ച് പ്രശംസിക്കുകയും അഭിനന്ദിക്കുകയുമെല്ലാം ചെയ്യും. അത് സ്വാഭാവികമാണ്. അതിനെ അനാവശ്യ വിവാദങ്ങളിലേക്കും വാദപ്രതിവാദങ്ങളിലേക്കും കൊണ്ടുപോയി ഒരു നല്ല ഐഎഎസ് ഓഫിസറെ അപകീർത്തിപ്പെടുത്തുന്നത് ശരിയായ രീതിയല്ല. ഇത്തരം കാര്യങ്ങളിലെല്ലാം ഒരു പൊതുധാരണയുണ്ടാകേണ്ടത് ആവശ്യമാണ്. പൊതു സമൂഹത്തിന്റെ ഭാഗാമായ ഉദ്യോഗസ്ഥരെ ദുർബലപ്പെടുത്താനോ അവരെ ആക്ഷേപിക്കാനോ വേണ്ടി വിമർശനങ്ങൾ ഉന്നയിക്കുന്നവർ അത് ഗുണകരമാണോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
also read : 'ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്' : കെ എസ് ശബരിനാഥൻ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഖാവ് കെ.കെ. രാഗേഷ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി വരുമ്പോൾ, അത്രയും കാലം ഈ ഭരണ സംവിധാനത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ആൾ എന്ന നിലയ്ക്ക് പുതിയ ചുമതലയിലേക്കു പോകുമ്പോൾ ആ നിലയിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിച്ച കാലത്തെ കുറിച്ച് തന്റെ അനുഭവം തുറന്നുപറയുക മാത്രമാണ് ദിവ്യ എസ്. അയ്യർ ഐഎഎസ് ചെയ്തിരുക്കുന്നത്.
https://www.facebook.com/share/16G1iGcdPB/
തന്റെ ജോലിയുടെ ഭാഗമായി താൻ ബന്ധപ്പെട്ടിരുന്ന മേഖലയുമായി നിലനിന്നിരുന്ന ഒരാൾ അവിടെ നിന്നും പോകുമ്പോൾ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ഭാഗമായി ഇത്തരം പ്രതികരണങ്ങൾ നമ്മുടെ സമൂഹത്തിൽ സ്വാഭാവികമാണ്. അത്തരത്തിലുള്ള പ്രതികരണത്തെ എന്തിനാണ് ഇത്രമാത്രം വ്യാകുലപ്പെട്ട്, അപകീർത്തികരമായി വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അത് ഗുണകരമാണോ എന്ന് കോൺഗ്രസ് നേതൃത്വം ചിന്തിക്കുന്നത് നല്ലതാണ്.