
എറണാകുളം: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ രംഗത്ത്. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്നാണ് നാദിർഷയുടെ പരാതി. നാദിർഷയും കുടുംബവും ഏറെ ഓമനിച്ചുവളർത്തിയ നൊബേൽ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. ‘നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുതെന്ന് നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു. സംഭവത്തിൽ നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പൂച്ച അക്രമാസക്തമാകാതിരിക്കാൻ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നൽകാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിർഷയുടെ ആരോപണം.
ഇന്നലെയായിരുന്നു സംഭവം. പൂച്ചയെ ഗ്രൂം ചെയ്യുന്നതിനായി നാദിർഷയും മകളുമായിരുന്നു പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിയിൽ എത്തിയത്. ഇതേ ആശുപത്രിയിൽ മുൻപ് പോയിട്ടുണ്ടെന്നും ഇത്തവണ പരിചയമില്ലാത്ത ചിലരെയാണ് കണ്ടതെന്നും നാദിർഷ റിപ്പോർട്ടറിനോട് പറഞ്ഞു. പരിചയമില്ലാത്തവർ അനസ്‌തേഷ്യ നൽകുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇതിനേക്കാൾ വലുതിനെ തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. തുടർന്ന് അനസ്‌തേഷ്യ ചെയ്യുന്നതിന് മുന്നോടിയായി അവർ പൂച്ചയുടെ കഴുത്തിൽ കുരുക്കിട്ടു. പിന്നീട് കാണുന്നത് പൂച്ചയുടെ ജഡമായിരുന്നു.
സഡേറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പൂച്ച ചത്തു എന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. ഇതിന് ശേഷം താൻ ആശുപത്രിയിലെ ഡോക്ടറെ വിളിച്ചു. സംഭവം നടക്കുമ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ആ ഡോക്ടർ പറഞ്ഞത്. മറ്റൊരു ലേഡി ഡോക്ടർ അവിടെ ഉണ്ടായിരുന്നുവെന്നും അവരാണ് അനസ്‌തേഷ്യ നൽകിയതെന്നും പറഞ്ഞു. എന്നാൽ അത് താൻ വിശ്വസിക്കുന്നില്ല. അനസ്‌തേഷ്യയാണോ കഴുത്തിൽ കുരുക്കിട്ടതാണോ മരണകാരണമെന്ന് അറിയണം. പൂച്ചയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും നാദിർഷ ആവശ്യപ്പെട്ടു.
ഫേസ്ബുക്കിൽ കുറിപ്പിന്റെ പൂർണരൂപം