വ്യാജ പീഡനക്കേസ്: പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാൻ ബാംഗ്ലൂർ പൊലീസ് രണ്ടു കോടി ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി മകൾ രംഗത്ത്

04:00 PM Jun 23, 2025 |



കൊച്ചി:  പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭർത്താവിനെ വ്യാജപീഡന പരാതിയിൽ അറസ്റ്റു ചെയ്ത സംഭവത്തിൽ തന്ത്രിയെ കൂടി പ്രതിചേർത്ത ബാംഗ്ലൂർ പൊലീസ് നടപടിക്കെതിരെ മൂത്ത മകൾ ഉണ്ണിമായ രംഗത്ത്. സംഭവത്തിൽ അച്ഛൻ നിരപരാധിയാണെന്നും കേസിൽ നിന്ന് ഒഴിവാക്കാൻ ബാംഗ്ലൂർ പൊലീസ് രണ്ടു കോടി രൂപ  ആവശ്യപ്പെട്ടെന്നും അവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ചു. ക്ഷേത്രം തന്ത്രിയുടെ സഹോദരനും മക്കൾക്കും ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കേസിന് ആസ്പദം. തന്ത്രിയുടെ സഹോദര മക്കളായ പ്രവീണും ശ്രീരാഗും കാശിനാഥനും ചേർന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസ്.

പ്രവീണിന്റെ കർണാടകയിലുള്ള പെൺസുഹൃത്താണ് അറസ്റ്റിലായ അരുണിനും ക്ഷേത്രം തന്ത്രിക്കുമെതിരെ പരാതി നൽകിയ സ്ത്രീ. കർണാടക ബെന്ദല്ലൂർ സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇക്കാര്യം പൊലീസിനും കോടതിയിലും സമർപ്പിച്ചിട്ടുണ്ടെന്നും മകൾ ഉണ്ണിമായ പറഞ്ഞു. അച്ഛന്റെ നിരപരാദിത്തം തെളിയിക്കുന്ന ശക്തമായ ഡിജിറ്റൽ തെളിവുകൾ നൽകിയിട്ടും  പൊലീസ് ആവശ്യപ്പെട്ട പണം നൽകാത്തതിന്റെ പേരിൽ അവർ എന്നെയും ക്ഷേത്രത്തെയും നിരന്തരം വേട്ടയാടുകയാണെന്നും അവർ ആരോപിച്ചു. കർണാടക പോലീസ് പണം ആവശ്യപ്പെട്ടതിന്റെ തെളിവും തന്റെ പക്കലുണ്ട്. കർണാടകയിലെ യുവതി പൂജക്കായി ക്ഷേത്രത്തിൽ എത്തിയെന്ന് പറയുന്ന ദിവസം യുവതിയും മൂന്ന് സ്ത്രീകളും വന്ന വാഹനത്തിന്റെ നമ്പർ പ്ലേറ്റും വ്യാജമാണെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധനയിൽ വ്യക്തമായി. ക്ഷേത്രത്തിൽ പ്രവേശിച്ച അവർ ചില ഫോട്ടോകൾ എടുക്കുകയും ഉടൻ തന്നെ അവിടെ നിന്ന് പോവുകയുമായിരുന്നു. വസ്തുത ഇതാണെന്നിരിക്കെയാണ് വ്യാജ തെളിവുകൾ സൃഷ്ടച്ചുകൊണ്ട് സഹോദരിയുടെ ഭർത്താവിനെ പീഡനക്കേസിൽ കുടുക്കിയതെന്നും അവർ പറഞ്ഞു.ഈ കേസിൽ അച്ഛനെയും ഉൾപ്പെടുത്തി ക്ഷേത്രത്തിന് കളങ്കം സൃഷ്ടിക്കാനാണ് ഇപ്പോൾ ഇവരുടെ ശ്രമം.

അച്ഛൻ പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയാണ്. അച്ഛന്റെ സഹോദരങ്ങൾ ക്ഷേത്ര ഭരണം നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ, അച്ഛന്റെ വധിക്കുന്നതടക്കമുള്ള ശ്രമങ്ങൾക്ക് പദ്ധതിയിടുകയും ക്ഷേത്ര ഭണ്ഡാരവും വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. ക്ഷേത്ത്രിലെ തിരുവാഭരണം മോഷ്ടിക്കാനും  ദേവസ്ഥാനം ക്ഷേത്രത്തിന്റെ കീഴിൽ ആരംഭിക്കാനിരുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രവും ജീവകാരുണ്യ പ്രവർത്തനവും അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴാണ് ക്ഷേത്രം തന്ത്രിയായ അച്ചൻ ഉണ്ണി ദാമോദരനും ഭക്തരും ചേർന്ന് സഹോദര മക്കളെ പുറത്താക്കിയത്. വധശ്രമത്തിന് ഭണ്ഡാരം മോഷ്ടിച്ചതിനും എതിർകക്ഷികൾക്ക് എതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ ജ്യാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ കേസ് നിലവിലുണ്ട്.

കൂടാതെ, കുട്ടിയെ ആക്രമിച്ച സംഭവത്തിൽ അച്ഛന്റെ സഹോദര മക്കൾക്കെതിരെ വലപ്പാട് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾക്ക് സംരക്ഷണം നൽകണമെന്ന കോടതി വിധിയുമുണ്ട്. വസ്തുത ഇതാണെന്നിരിക്കെയാണ് കുടുംബത്തെയും ക്ഷേത്രത്തെയും തകർക്കാൻ എതിർക്ഷികൾ വ്യാജപരാതി ഉന്നയിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. സംഭവത്തിൽ ഉണ്ണി ദാമോദരന്റെ സഹോദരന്മാരായ കെ.ഡി ദേവദാസ്, കെ.ഡി വേണുഗോപാൽ, ഇവരുടെ മക്കളായ അഡ്വ. പ്രവീൺ, അഡ്വ. ശ്രീരാഗ് ദേവദാസ്, സ്വാമിനാഥൻ, കാശിനാഥൻ, മരുമക്കളായ അനഘ പ്രവീൺ, രജിത സ്വാമിനാഥൻ, ചന്ദന ശ്രീരാഗ്, മഹേശ്വരി എന്നിവർക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ഉണ്ണിമായ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.