+

കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബം ;വിമര്‍ശനമുയരുന്നു

നേഹ ജയ്സ്വാള്‍ കേക്കില്‍ വെച്ച മെഴുകുതിരികള്‍ കത്തിക്കുന്നതിന്റെയും മകന്‍ ഇത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബം. രാകേഷ്, നേഹ ജയ്സ്വാള്‍ എന്നിവരാണ് മകന്‍ മോക്ഷിന്റെ ആറാം പിറന്നാള്‍ അനുസ്മരണീയമാക്കാനായി വന്ദേ ഭാരത് ട്രെയിനില്‍ ആഘോഷിച്ചത്. ജൂണ്‍ ആറിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലേക്കുളള വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. അഞ്ജി ഖാദ് പാലം കടന്നതിനുപിന്നാലെയാണ് ഇവര്‍ ട്രെയിനില്‍ പിറന്നാളാഘോഷം ആരംഭിച്ചത്. 

നേഹ ജയ്സ്വാള്‍ കേക്കില്‍ വെച്ച മെഴുകുതിരികള്‍ കത്തിക്കുന്നതിന്റെയും മകന്‍ ഇത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുടുംബത്തിന്റെ ഈ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

#ട്രെയിന്‍ പാര്‍ട്ടി ഹാളല്ലെന്നും ട്രെയിനിനകത്ത് മെഴുകു തിരികള്‍ കത്തിക്കുന്നത് സുരക്ഷിതമല്ലെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. ട്രെയിനിനുളളില്‍ തീ കത്തിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് താന്‍ കരുതിയതെന്ന് ഒരു എക്സ് ഉപയോക്താവ് കുറിച്ചു. റെയില്‍വേ മന്ത്രാലയത്തെയും മന്ത്രി അശ്വിനി വൈഷ്ണവിനെയും ടാഗ് ചെയ്താണ് കമന്റ്. മറ്റ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അതെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ റെയില്‍വേ ഇത്തരം ആഘോഷങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്നും ഇത് അനുവദനീയമാണോ എന്നുമാണ് മറ്റു ചിലര്‍ ചോദിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

facebook twitter