കണ്ണൂർ : പയ്യാമ്പലം കടലിൽ നിന്നും പരിശോധനയ്ക്കായി വെള്ളം ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. കേരളാ തീരത്ത് അറബിക്കടലിൽ ചരക്കുകപ്പലിന് തീപ്പിടിച്ച സംഭവത്തെ തുടർന്ന് കടൽവെള്ളത്തിൽ രാസവസ്തുക്കളുടെ അംശം കലർന്നോ എന്നറിയാനാണ് മലിനീകരണ നിയന്ത്രണ ബോർഡ് വെള്ളം പരിശോധിക്കുന്നത്.
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പലിലാണ് തീപിടുത്തം ഉണ്ടായത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റർ മാറി ഉൾക്കടലിലാണ് കപ്പലിന് ഇന്നലെ തീപിടിച്ചത്. നാവിക സേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ തീയണക്കാനായി തീവ്ര ശ്രമം തുടരുകയാണ്. ഇതിനിടെ കപ്പൽ ഇടതുവശത്തേക്ക് ചെരിയുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 15 ഡിഗ്രി വരെ ചരിഞ്ഞ കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണതായി റിപ്പോർട്ടുണ്ടെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നു.
അതേസമയം, കപ്പലിലെ 157 കണ്ടെയ്നറുകളിൽ അതീവ അപകടരമായ വസ്തുക്കളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുള്ളത്.
പൊട്ടിത്തെറിക്കാൻ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റർ രാസവസ്തുക്കളും ഇന്ധനവുമാണ് കണ്ടെയ്‌നറുകളിലുള്ളത്. പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും കടുത്ത ആഘാതമേൽപ്പിക്കുന്നവയടക്കം ഇതിലുണ്ട്. ട്രൈക്ലോറോബെൻസിൻ, ട്രൈഈഥൈലിൻ ടെട്രാമൈൻ, ഡയാസിറ്റോൺ ആൽക്കഹോൾ,ബെൻസോഫീനോൺ, നൈട്രോസെല്ലുലോസ്, തീപിടിക്കുന്ന റെസിൻ, കീടനാശിനികൾ, പെയിന്റ് തുടങ്ങിയ വസ്തുക്കൾ ടൺ കണക്കിനാണ് കണ്ടെയ്‌നറുകളിലുള്ളത്.