പ്രസവസമയത്ത് താലിമാലയടക്കം ഊരിയെടുത്തു; യുവതിയുടെ മരണത്തിൽ നീതിതേടി കുടുംബം

09:02 AM Oct 23, 2025 | Kavya Ramachandran

ആലപ്പുഴ: മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളുടെ പരാതി. മണ്ണഞ്ചേരിയിൽ വി.ബി. ജയരാജിന്‍റെ മകൾ രേഷ്മ (27)യെ സെപ്റ്റംബർ 27-ന് രാവിലെ എട്ടിനാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പോലീസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് മാതാപിതാക്കൾ പരാതി നൽകി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുമ്പോൾ കവിളിന്‍റെ ഭാഗത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്നു. 2021 ഓഗസ്റ്റ് 20-നായിരുന്നു ആലപ്പുഴ തത്തംപള്ളി സ്വദേശിയുമായുള്ള വിവാഹം. 20 പവൻ സ്വർണം നൽകിയിരുന്നു. പ്രസവസമയത്ത് താലിമാലയടക്കം സ്വർണം ഊരിയെടുത്ത സംഭവത്തിൽ ഇരുവരും വഴക്കിട്ട് വീട്ടിൽവന്ന് നിന്നിരുന്നു.

അച്ഛനും അമ്മയും വഴക്കിട്ടതായും ഫോൺ എറിഞ്ഞ് പൊട്ടിച്ചതായും രേഷ്മയുടെ മകൾ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നീതിതേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. രേഷ്മയുടെ പിതാവിന് ഭാഗിക കാഴ്ചയാണുള്ളത്. മാതാവിന് പൂർണമായും കാഴ്ചയില്ല.

വിഷയത്തിൽ നീതിലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡും പരാതി നൽകിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ രേഷ്മയുടെ പിതാവ് വി.ബി. ജയരാജ്, മാതാവ് ഷീല, ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാസെക്രട്ടറി പി.ജി. മനു എന്നിവർ പങ്കെടുത്തു.